ഫൈനല്‍ നിയന്ത്രിക്കാന്‍ സ്ലാവ്‌കോ വിന്‍സിച്ച്; റഫറി പാനല്‍ പുറത്തുവിട്ട് ഫിഫ

ഫൈനലിലെയും ലൂസേഴ്സ് ഫൈനലിലെയും മാച്ച് ഒഫീഷ്യലുകളെയാണ് ഫിഫ പ്രഖ്യാപിച്ചത്

ഫൈനല്‍ നിയന്ത്രിക്കാന്‍ സ്ലാവ്‌കോ വിന്‍സിച്ച്; റഫറി പാനല്‍ പുറത്തുവിട്ട് ഫിഫ
dot image

ഞായറാഴ്ച നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടത്തിനുള്ള റഫറി പാനലിനെ പ്രഖ്യാപിച്ച് ഫിഫ. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും സ്പെയിനും ഏറ്റുമുട്ടുമ്പോള്‍, മത്സരം നിയന്ത്രിക്കേണ്ട മാച്ച് ഒഫീഷ്യലുകളെയാണ് ഫിഫ പ്രഖ്യാപിച്ചത്. ഇതോടൊപ്പം ഇംഗ്ലണ്ടും ഫ്രാന്‍സും തമ്മിലുള്ള ലൂസേഴ്സ് ഫൈനല്‍ മത്സരത്തിനുള്ള ഒഫീഷ്യലുകളുടെ പേരും ഫിഫ പുറത്തുവിട്ടിട്ടുണ്ട്.

സ്ലോവേനിയയില്‍ നിന്നുള്ള സ്ലാവ്‌കോ വിന്‍സിച്ചിനെയാണ് ലോകകപ്പ് ഫൈനല്‍ നിയന്ത്രിക്കാനുള്ള പ്രധാന റഫറിയായി ഫിഫ നിയമിച്ചിരിക്കുന്നത്. സ്ലോവേനിയക്കാരായ തോമസ് ക്ലാന്‍ക്‌നിക്കും ആന്‍ഡ്രാസ് കോവാസിച്ചും യഥാക്രമം ഒന്നും രണ്ടും അസിസ്റ്റന്റ് റഫറിമാരായി മൈതനത്തുണ്ടാകും. ജോര്‍ദാനുകാരായ അദ്ഹാം മഖാദ്‌മേയെ നാലാം ഒഫീഷ്യലായും മുഹമ്മദ് അല്‍ഖലാഫിനെ റിസര്‍വ് അസിസ്റ്റന്റ് റഫറിയായും നിശ്ചയിച്ചു.

ഫ്രാന്‍സും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ വെനസ്വേലയുടെ ജീസസ് വാലന്‍സുവേലയാണ് പ്രധാന റഫറി. ജാര്‍ജ്ജ് ഉറേഗോ, തുലിയോ മൊറേനോ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും അസിസ്റ്റന്റ് റഫറിമാരാകും. മൊറോക്കോക്കാരായ ജലാല്‍ ജായെദ് നാലാം ഒഫീഷ്യലായും സക്കറിയ ബ്രിന്‍സി റിസര്‍വ് അസിസ്റ്റന്റ് റഫറിയായും പ്രവര്‍ത്തിക്കും.

സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് നേടിയ തകര്‍പ്പന്‍ തിരിച്ചുവരവ് വിജയത്തോടെയാണ് അര്‍ജന്റീന ഫൈനലില്‍ പ്രവേശിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ പിന്നിലായതിന് ശേഷം എന്‍സോ ഫെര്‍ണാണ്ടസ് അര്‍ജന്റീനയ്ക്കായി സമനില ഗോള്‍ നേടി. തുടര്‍ന്ന് സ്റ്റോപ്പേജ് ടൈമില്‍ ലൗട്ടാറോ മാര്‍ട്ടിനസ് നേടിയ വിജയഗോളാണ് നിലവിലെ ചാമ്പ്യന്മാരെ ഫൈനലിലേക്ക് നയിച്ചത്. മത്സരത്തില്‍ അര്‍ജന്റീനയുടെ വിജയത്തില്‍ ക്യാപ്റ്റന്‍ ലയണല്‍ മെസ്സി നിര്‍ണായക പങ്ക് വഹിച്ചു. ഗോളൊന്നും നേടിയില്ലെങ്കിലും, ടീമിന്റെ രണ്ട് ഗോളുകള്‍ക്കും അസിസ്റ്റ് നല്‍കിയത് മെസ്സിയായിരുന്നു. ഇതോടെ 1966-ന് ശേഷം ആദ്യമായി ലോകകപ്പ് ഫൈനലില്‍ കടക്കാനുള്ള ഇംഗ്ലണ്ടിന്റെ സ്വപ്നങ്ങള്‍ അവസാനിച്ചു.

മറുവശത്ത്, സെമിഫൈനലില്‍ ഫ്രാന്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സ്‌പെയിന്‍ ഫൈനലില്‍ ഇടം നേടിയത്. 2010-ലെ കിരീടനേട്ടത്തിന് ശേഷം സ്‌പെയിന്‍ ആദ്യമായാണ് ലോകകപ്പ് ഫൈനലിലെത്തുന്നത്. യുവതാരം ലമീന്‍ യമാലിന്റെ മികച്ച പ്രകടനമാണ് സ്‌പെയിന് തുണയായത്. മത്സരത്തിന്റെ 22-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടി മൈക്കല്‍ ഒയാര്‍സബാല്‍ ഗോളാക്കി മാറ്റി സ്‌പെയിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ പെഡ്രോ പോറോ സ്‌പെയിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഫ്രഞ്ച് താരങ്ങളായ കിലിയന്‍ എംബാപ്പെയും ഔറേലിയന്‍ ചൗമേനിയും കഠിനമായി ശ്രമിച്ചെങ്കിലും സ്‌പെയിന്റെ പ്രതിരോധം തകര്‍ക്കാന്‍ അവര്‍ക്കായില്ല. ഈ ടൂര്‍ണമെന്റിലെ ഏഴ് മത്സരങ്ങളില്‍ സ്‌പെയിന്‍ നേടുന്ന ആറാമത്തെ ക്ലീന്‍ ഷീറ്റാണിത്.

content highlights: Slavko Vinčić to officiate the Final; FIFA releases referee panel

dot image
To advertise here,contact us
dot image