
അകാലത്തിൽ അന്തരിച്ച പോർച്ചുഗീസ് സഹതാരം ഡിയോഗോ ജോട്ടയുടെ ശവ സംസ്കാര ചടങ്ങിൽ പങ്കെടുക്കാത്തതിൽ റൊണാൾഡോയ്ക്ക് നേരെയുയർന്ന വിമർശനത്തിൽ പ്രതികരണവുമായി സഹോദരി കാറ്റിയ അവീറോ.
2005-ൽ അവരുടെ പിതാവ് മരിച്ചപ്പോളുണ്ടായ അനുഭവം പങ്കുവെച്ചാണ് കാറ്റിയ വിമർശനങ്ങളെ പ്രതിരോധിച്ചത്. അന്ന് സംസ്ക്കാര ചടങ്ങിൽ മാധ്യമങ്ങൾ നിറഞ്ഞു. സെമിത്തേരിയിൽ ക്യാമറകളുടെ പ്രളയമായിരുന്നു. ചുറ്റും അവർ നശിപ്പിച്ചു. ഞങ്ങളുടെ ദുഃഖത്തെയോ വേദനയെയോ അവർ മാനിച്ചില്ല, സമാനമായ ഒരു അനുഭവം ഉണ്ടാവരുതെന്ന് റൊണാൾഡോ ആഗ്രഹിച്ചിരുന്നിരിക്കണം, കാറ്റിയ പറഞ്ഞു.
രണ്ട് സഹോദരന്മാരുടെ വിയോഗത്തിൽ തകർന്ന ഒരു കുടുംബത്തെ ആദരപൂർവ്വം ആദരിക്കുന്നതിനുപകരം, ടിവി ചാനലുകളും സോഷ്യൽ നെറ്റ്‌വർക്കുകളും റൊണാൾഡോയുടെ അഭാവത്തിന് പ്രാധാന്യം നൽകുന്നത് കാണുന്നത് അസംബന്ധവും ലജ്ജാകരവുമാണെന്നും അവർ കൂട്ടിച്ചേർത്തു.
അതേ സമയം ഇന്നലെയായിരുന്നു ഡിയേഗോ ജോട്ടയുടെ ശവ സംസ്‍കാരം നടന്നത്. ചടങ്ങിൽ ലിവർപൂൾ , പോർച്ചുഗീസ് താരങ്ങളും പങ്കെടുത്തിരുന്നു. പോർച്ചുഗീസ് ടീമിൽ സഹതാരമായിരുന്ന റൊണാൾഡോയുടെ അഭാവം പക്ഷെ പലരും ചൂണ്ടിക്കാട്ടി.
അതേ സമയം വിയോഗത്തിൽ അനുശോചനവുമായി റൊണാൾഡോ സോഷ്യൽ മീഡിയയിൽ കുറിപ്പിട്ടിരുന്നു. ജൂലായ് മൂന്നിന് നടന്ന കാർ അപകടത്തിലാണ് ലിവർപൂളിന്റെ പോർച്ചുഗീസ് താരം ഡിയേഗോ ജോട്ട മരണപ്പെട്ടത്. 28-ാം വയസിലാണ് താരത്തിന്റെ അന്ത്യം. വടക്കുപടിഞ്ഞാറൻ സ്പെയിനിലെ സമോറയിലാണ് അപകടം നടന്നതെന്നാണ് റിപ്പോർട്ട്. കാറിൽ ഉണ്ടായിരുന്ന ജോട്ടയുടെ സഹോദനും ഫുട്ബോൾ താരവുമായ ആന്ദ്രെ സിൽവയും (26) അപകടത്തിൽ മരണപ്പെട്ടു.
Content Highlights: Why Wasn't Cristiano Ronaldo At Diogo Jota's Funeral?