
പിഎസ്ജിയോട് വമ്പൻ തോൽവി വഴങ്ങിയാണ് അര്‍ജന്‍റൈന്‍ ഇതിഹാസം ലയണൽ മെസ്സിയും സംഘവും ക്ലബ്ബ് ലോകകപ്പിൽ നിന്ന് പുറത്തായത്. എതിരില്ലാത്ത നാല് ഗോളിനായിരുന്നു ഇന്‍റര്‍ മയാമിയുടെ പരാജയം. ജാവോ നേവസ് ഇരട്ട ഗോൾ കണ്ടെത്തിയ പോരിൽ അഷ്‌റഫ് ഹക്കീമിയുടെ ഗോളും ഒരു ഔൺ ഗോളും ചേർന്നതോടെ മയാമി വലനിറഞ്ഞു.
രണ്ടാം പകുതിയിൽ മിന്നും പ്രകടനം പുറത്തെടുത്തെങ്കിലും ഒരിക്കൽ പോലും പിഎസ്ജി വലയിൽ പന്തെത്തിക്കാൻ ലയണൽ മെസ്സിക്കായില്ല. ഇതോടെ ടൂർണമെന്റ് ചരിത്രത്തിൽ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലുള്ള വലിയൊരു റെക്കോർഡ് ലിയോക്ക് മറികടക്കാനായില്ല.
ക്ലബ്ബ് ലോകകപ്പിന്‍റെ പുതിയ എഡിഷനില്‍ പന്ത് തട്ടുന്നില്ലെങ്കിലും ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരൻ ഇപ്പോഴും റോണോ തന്നെയാണ്. ഏഴ് ഗോളുകളാണ് ക്രിസ്റ്റ്യാനോയുടെ പേരിലുള്ളത്. ആറ് ഗോളുകളുമായി നാല് താരങ്ങൾ റോണോക്ക് തൊട്ട് പിറകിലുണ്ട്. അക്കൂട്ടത്തിൽ മെസ്സിയുമുണ്ട്. കരീം ബെൻസേമ, ഗാരെത് ബെയിൽ, ലൂയിസ് സുവാരസ് എന്നിവരാണ് ലിയോക്ക് ഒപ്പം രണ്ടാം സ്ഥാനം പങ്കിടുന്നവർ.
ബാഴ്‌സക്കൊപ്പം 2009,2011, 2015 ക്യാമ്പയിനുകളിലാണ് മെസ്സി ക്ലബ്ബ് ലോകകപ്പിൽ പന്ത് തട്ടിയത്. അഞ്ച് ഗോളുകൾ ബാഴ്‌സ ജേഴ്‌സിയിലും ഒരു ഗോൾ മയാമി ജേഴ്‌സിയിലും സൂപ്പര്‍ താരം കുറിച്ചു. പോർട്ടോക്കെതിരായ മത്സരത്തിൽ നേടിയ മനോഹര ഫ്രീകിക്കാണ് ഇക്കുറി ലിയോയുടെ അക്കൗണ്ടിലുള്ള ഏക ഗോൾ.
2015 എഡിഷനിൽ അഞ്ച് ഗോള്‍ കുറിച്ച സുവാരസിന്‍റെ പേരിലാണ് ഒറ്റ സീസണിൽ ഏറ്റവും കൂടുതല്‍ ഗോളുകളെന്ന റെക്കോര്‍ഡ് . അന്ന് സെമിയിൽ ഹാട്രിക്ക് കുറിച്ച യുറുഗ്വൈന്‍ സൂപ്പർ താരം ഫൈനലിൽ ഇരട്ട ഗോൾ കണ്ടെത്തി. ടൂർണമെന്റ് ചരിത്രത്തിൽ ഫൈനലിൽ ഹാട്രിക്ക് കുറിച്ച ഏക താരം ക്രിസ്റ്റ്യാനോയാണ്. 2016 ഫൈനലിൽ ജാപ്പനീസ് ക്ലബ്ബ് കശിമ ആന്റ്‌ലേഴ്‌സിനെതിരെയായിരുന്നു റോണോയുടെ ഹാട്രിക്ക്.
story highlight: Ronaldo is still the top scorer in the Club World Cup; Messi cannot break the record