'ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മോശം ഐഡിയ'; ക്ലബ്ബ് ലോകകപ്പിനെതിരെ ആഞ്ഞടിച്ച് യര്‍ഗന്‍ ക്ലോപ്പ്‌

'പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തവരാണ് ഇതുപോലെയുള്ള ആശയവുമായി വരുന്നത്'

dot image

ഫിഫ ക്ലബ് ലോകകപ്പിനെ രൂക്ഷമായി വിമർശിച്ച് ലിവർപൂള്‍ മുൻ പരിശീലകൻ യർഗൻ ക്ലോപ്പ്. ഫുട്ബോളിന്റെ ചരിത്രത്തിൽ ഇതുവരെ നടപ്പിലാക്കിയതിൽ വെച്ച് ഏറ്റവും മോശം ആശയമെന്നാണ് ക്ലോപ്പ് ക്ലബ് ലോകകപ്പിനെ വിശേഷിപ്പിച്ചത്. ജർമ്മൻ പത്രമായ ഡൈ വെൽറ്റിന് (Die Welt) നൽകിയ അഭിമുഖത്തിലായിരുന്നു ക്ലോപ്പിന്‍റെ വിമർശനം.

32 ടീമുകളെ പങ്കെടുപ്പിച്ച് നാല് വർഷത്തിലൊരിക്കൽ നടത്തുന്ന പുതിയ ടൂർണമെന്‍റ് ഫോര്‍മാറ്റ് വലിയ വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. സമയക്രമം, കളിക്കാർക്ക് നൽകുന്ന അധിക സമ്മർദ്ദം തുടങ്ങി നിരവധി പ്രശ്നങ്ങള്‍ കളിക്കാരും പരിശീലകരുമൊക്കെ ചൂണ്ടിക്കാട്ടുന്നു . ഈ വിമർശനങ്ങളിൽ പങ്കുചേർന്ന ക്ലോപ്പ്, കളിക്കാരുടെ ആരോഗ്യത്തിലടക്കം വരുത്തുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി.

'ഫുട്‌ബോള്‍ ചരിത്രത്തില്‍ നടപ്പിലാക്കിയതില്‍ വെച്ച് ഏറ്റവും മോശം തീരുമാനമാണ് ക്ലബ്ബ് ലോകകപ്പ്. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തവരാണ് ഇതുപോലെയുള്ള ആശയവുമായി മുന്നോട്ട് വരുന്നത്. ഇതൊരു ലക്ഷ്യമില്ലാത്ത ടൂര്‍ണമെന്‍റാണ്', ക്ലോപ്പ് തുറന്നടിച്ചു.

ലിവർപൂളില്‍ തന്റെ കാലയളവിൽ കളിക്കാരുടെ ക്ഷേമത്തിന് വേണ്ടി നിരന്തരം വാദിച്ചിരുന്ന ക്ലോപ്പ് തിരക്കേറിയ മത്സരക്രമം താരങ്ങള്‍ക്ക് താങ്ങാനാവില്ലെന്ന് മുന്നറിയിപ്പ് നൽകി.

'ഇതിലെ പ്രശ്‌നമെന്താണെന്ന് പലര്‍ക്കും ഇനിയും മനസിലായിട്ടില്ല. ഇത് ഒരുപാട് മത്സരങ്ങളുള്ള ടൂർണമെന്റാണ്. അടുത്ത സീസണിൽ മുമ്പെങ്ങുമില്ലാത്തവിധം പരിക്കുകൾ കാണേണ്ടി വരുമോ എന്ന് ഞാൻ ഭയപ്പെടുന്നു, കളിക്കാര്‍ക്ക് ശാരീരികമോ മാനസികമോ ആയ വിശ്രമം ലഭിക്കുന്നില്ലെന്ന കാര്യം മനസിലാക്കിയേ മതിയാവൂ', ക്ലോപ്പ് കൂട്ടിച്ചേർത്തു.

Content Highlights: Jurgen Klopp Slams Club World Cup Format, Warns of Dangerous Risks for Players

dot image
To advertise here,contact us
dot image