
പാരിസ് സെന്റ് ജെർമെന്റെ ചാമ്പ്യന്‍സ് ലീഗ് കിരീടവിജയത്തിന് പിന്നാലെ പാരീസ് നഗരത്തിൽ നടന്ന ആഘോഷപ്രകടനത്തിനിടെ വിവിധയിടങ്ങളില്‍ സംഘര്‍ഷം. ആരാധകരുടെ ആഹ്ളാദ പ്രകടനങ്ങൾ അതിരുവിടുകയും സംഘര്‍ഷത്തിലേക്ക് വഴിമാറുകയും ചെയ്തതോടെ നഗരം കലാപാന്തരീക്ഷത്തിലേക്ക് എടുത്തെറിയപ്പെട്ടു.
രണ്ടുപേര്‍ മരിച്ചതായും ഇരുനൂറോളം പേര്‍ക്ക് പരിക്കേറ്റതായുമാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ അറുന്നൂറോളം പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
കിരീടവിജയം ആഘോഷിക്കാനായി പാരീസിലെ തെരുവുകളില്‍ പതിനായിരങ്ങളാണ് ഒത്തുകൂടിയത്. ഏകദേശം 50,000-ഓളം പേരാണ് സ്റ്റേഡിയങ്ങള്‍ക്ക് പുറത്ത് സ്‌ക്രീനുകളില്‍ ഫൈനല്‍ മത്സരം വീക്ഷിച്ചത്. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ഒടുവിൽ കണ്ണീര്‍വാതകം പ്രയോഗിച്ചു. ഇതിനിടയിൽ അവസരം മുതലാക്കി ക്രിമിനലുകള്‍ ഷോപ്പുകള്‍ കൊള്ളയടിച്ചെന്നും പോലീസ് ഉദ്യോഗസ്ഥരെയും അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരെയും ആക്രമിച്ചെന്നും ഫ്രഞ്ച് മന്ത്രിയായ ബ്രൂണോ റിട്ടാല്യു പറഞ്ഞു.
മ്യൂണിക്കിൽ നടന്ന ഫൈനലിൽ ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാനെ എതിരില്ലാത്ത അഞ്ചു ഗോളിന് തകർത്താണ് പി. എസ്.ജി ആദ്യ യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കിരീടം സ്വന്തമാക്കിയത്. നേരത്തെ സീസണിൽ ഫ്രഞ്ച് ലീഗ് കിരീടവും ഫ്രഞ്ച് കപ്പും പി എസ് ജി സ്വന്തമാക്കിയിരുന്നു.
Content Highlights: Two dead in France amid PSG fans'