

2008-ലാണ് വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ ഇന്ത്യ അണ്ടർ 19 ലോകകപ്പ് നേടുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ഫൈനലിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം 12 റൺസിനായിരുന്നു അന്ന് ഇന്ത്യയുടെ ജയം. ക്രിക്കറ്റിലെ ഒരു പുതിയ താരമായി ഉദിച്ചുയരുന്നതും ആ ടൂർണമെന്റോടെയായിരുന്നു.
പിൽക്കാലത്ത് അദ്ദേഹം ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളുടെ നിരയിലേക്ക് വളർന്നു. 18 വർഷങ്ങൾക്കിപ്പുറം വിരാട് ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ്. എന്നാൽ അന്നത്തെ ഫൈനലിലെ താരമായത് അജിതേഷ് അർഗൽ എന്ന മീഡിയം പേസറായിരുന്നു. ഫൈനലിൽ വെറും ഏറ് റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ പ്രകടനമാണ് അജിതേഷിനെ അന്ന് കളിയിലെ താരമാക്കിയത്.
18 വർഷങ്ങൾക്കു മുമ്പ് കോഹ്‌ലിയുടെ ടീമിൽ അദ്ദേഹത്തിന്റെ സഹതാരമായിരുന്ന അജിതേഷ് ഇന്ന് പക്ഷെ അംപയർ റോളിലാണ്. കഴിഞ്ഞ ദിവസം ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി ഡൽഹി ക്യാപ്പിറ്റൽസിനെതിരേ വിരാട് തകർത്ത് കളിച്ചപ്പോൾ ആ മത്സരം നിയന്ത്രിക്കാനുണ്ടായിരുന്നത് അജിതേഷായിരുന്നു.
മത്സര ശേഷം കോഹ്‌ലിയുമായി സംസാരിക്കുന്ന അജിതേഷിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഒരു ക്രിക്കറ്റ് താരമെന്ന നിലയിൽ കരിയർ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാതിരുന്ന അജിതേഷ് പിന്നീട് ആദായനികുതി വകുപ്പിൽ ജോലിക്ക് പ്രവേശിച്ചു.
പിന്നീട് ബിസിസിഐയുടെ അമ്പയറിങ് പരീക്ഷ പാസായ ശേഷമാണ് ഇത്തവണത്തെ ഐപിഎല്ലിൽ അമ്പയറാകുന്നത്.
Content highlight: virat kohli u19 teammate turned umpire ajitesh argal