

ഇന്നലെ നടന്ന ഗുജറാത്ത് ടൈറ്റൻസ് - മുംബൈ ഇന്ത്യൻസ് പോരിൽ ഉജ്ജ്വല ജയമാണ് ഹാർദിക്കും സംഘവും സ്വന്തമാക്കിയത്. മത്സരത്തിൽ നിർണായകമായത് തിലക് വർമയുടെയും അശ്വനി കുമാറിന്റെയും തകർപ്പൻ പ്രകടനമായിരുന്നു. അതിൽ മത്സരശേഷം എംഐ നായകൻ ഹർദിക് പാണ്ഡ്യ തിലകിനെ കുറിച്ച് പ്രതികരണവും നടത്തിയിരുന്നു. അതിങ്ങനെയായിരുന്നു, 'തിലകിന്റെ കഴിവില്‍ എനിക്ക് പൂര്‍ണ വിശ്വാസമുണ്ടായിരുന്നു. ബോളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും സ്വാഭാവികമായ ശൈലിയില്‍ ബാറ്റ് ചെയ്യാനുമാണ് ഞാന്‍ അവനോട് പറഞ്ഞത്. അത് തിലകിനും ടീമിനും ഒരുപോലെ ആവശ്യമായിരുന്നു.'
ആദ്യ മത്സരത്തിലെ ഒറ്റ ജയത്തിന് ശേഷം തുടർ തുടർ തോൽവികളിലേക്ക് മുംബൈ വീണിരുന്നു. എന്നാൽ അവിടെ നിന്നുള്ള ഈ ഉജ്ജ്വല തിരിച്ചുവരവിന്റെ ആവേശത്തിലാണ് ആരാധകർ. മത്സരത്തിന്റെ ഇടവേള സമയത്ത് ക്യാപ്റ്റൻ ഹാര്‍ദിക് പാണ്ഡ്യയും തിലക് വര്‍മയും തമ്മില്‍ നടത്തിയ ഗൗരവമേറിയ സംഭാഷണത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായികഴിഞ്ഞു.
ഹാർദിക്കുമായുള്ള സംഭാഷണത്തിന് മുൻപ് 22 പന്തില്‍ 19 റണ്‍സ് എന്ന നിലയിലായിരുന്നു തിലക് വർമ. സൂര്യകുമാര്‍ യാദവ്, ക്വിന്റണ്‍ ഡി കോക്ക് തുടങ്ങിയ മുൻനിര ബാറ്റർമാർ പുറത്തായതോടെ മുംബൈ വലിയ സമ്മര്‍ദ്ദത്തിലാവുകയായിരുന്നു. എന്നാല്‍ ക്യാപ്റ്റനുമായുള്ള ആ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ തിലക് വര്‍മയുടെ ബാറ്റിംഗ് ശൈലിയിൽ മാറ്റം വന്നു. പിന്നീട് നേരിട്ട അടുത്ത 23 പന്തുകളില്‍ നിന്ന് 82 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ഇതോടെ 45 പന്തില്‍ തിലക് തന്റെ കന്നി ഐപിഎല്‍ സെഞ്ച്വറിയും നേടി. നിലവിൽ മുംബൈ ഇന്ത്യൻസ് പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്ത് നിന്ന് ഏഴാം സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ട്. ഏപ്രിൽ 23-ന് ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിലാണ് മുംബൈയുടെ അടുത്ത മത്സരം.
Content highlight: Hardik Pandya praises Tilak Varma after match winning century against GT