

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) 2025-26 സീസണിലേക്കുള്ള സീനിയർ പുരുഷ, വനിതാ ടീമംഗങ്ങളുടെ വാർഷിക കരാറുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 1, 2025 മുതൽ സെപ്റ്റംബർ 30, 2026 വരെയുള്ള കരാറാണ് പ്രഖ്യാപിച്ചത്. ആകെ 30 പുരുഷ താരങ്ങള്‍ക്കും 21 വനിതാ താരങ്ങളെയുമാണ് ഇത്തവണ വാര്‍ഷിക കരാറില്‍ ഉള്‍പ്പെടുത്തിയത്.
പുതിയ ബിസിസിഐ കരാറിൽ സീനിയർ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശർമയും ഗ്രേഡ് ബിലേക്ക് താഴ്ത്തപ്പെട്ടു. മൂന്ന് ഫോർമാറ്റുകളിലും കളിക്കുന്ന താരങ്ങളെ ഏറ്റവും ഉയർന്ന കാറ്റഗറിയിലുൾപ്പെടുത്തുക എന്നതാണ് ബിസിസിഐയുടെ ദീർഘകാല നയം. രോഹിത്തും കോലിയും ടി20യിൽ നിന്നും ടെസ്റ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതിനാൽ അവരുടെ തരംതാഴ്ത്തൽ ഏറെക്കുറെ പ്രതീക്ഷിച്ചിരുന്നു.
ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവും ബി ഗ്രേഡിലാണ് ഇടംപിടിച്ചത്. അതേസമയം ലോകകപ്പ് ടീമിലെ ഓപ്പണറായ ഇഷാന്‍ കിഷനെ വാര്‍ഷിക കരാറില്‍ നിന്ന് വീണ്ടും തഴഞ്ഞു. മലയാളി താരം സഞ്ജു സാംസൺ കരാർ നിലനിർത്തിയെന്നതാണ് എടുത്തുപറയേണ്ടത്. സി ഗ്രേഡിലായിരുന്ന സഞ്ജു ഇത്തവണയും ആ സ്ഥാനം നിലനിർത്തിയിട്ടുണ്ട്. ഇത് പ്രകാരം ബിസിസിഐയുടെ പദ്ധതികളിൽ സഞ്ജു സാംസണ് ഇനിയും സ്ഥാനമുണ്ടെന്ന് തന്നെയാണ് വ്യക്തമാകുന്നത്. സമീപകാലത്തായി മോശം ഫോമിലാണ് സഞ്ജു സാംസണുള്ളത്.
അതേസമയം 7 കോടി രൂപ വാര്‍ഷിക പ്രതിഫലം നല്‍കിയിരുന്ന 'എ പ്ലസ്' വിഭാഗം ഇത്തവണ പൂര്‍ണമായും ഒഴിവാക്കുകയും ചെയ്തു. എ കാറ്റഗറിയാണ് കരാർ പട്ടികയിലെ ഏറ്റവും ഉയർന്ന സ്ഥാനം. ഇന്ത്യയുടെ ടെസ്റ്റ്-ഏകദിന ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവർ ഈ കാറ്റഗറിയിൽ ഇടംനേടി. 21 വനിതാ താരങ്ങളുടെ പട്ടികയും പ്രഖ്യാപിച്ചിട്ടുണ്ട്. ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന, ജെമിമ റോഡ്രിഗസ്, ദീപ്തി ശർമ എന്നിവരാണ് എ കാറ്റഗറിയിലുള്ളത്.
Content Highlights: BCCI announces annual player contracts, Virat Kohli, Rohit Sharma demoted to Grade B, Sanju Samson Continues Grade C