

ന്യൂസിലാൻഡിനെതിരെയുള്ള ഒന്നാം ഏകദിനത്തിൽ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറിന് പരിക്കേറ്റിരുന്നു. ഫീൽഡിങ്ങിനിടെ പരിക്കേറ്റ താരത്തെ ഇന്ത്യ ബാറ്റിങ്ങിനിറക്കിയിരുന്നു. ആദ്യ ഇന്നിങ്‌സിൽ ഫീൽഡ് വിട്ട താരം ഇന്ത്യക്ക് വിജയിക്കാൻ 22 റൺസ് വേണ്ടപ്പോഴായിരുന്നു ക്രീസിലെത്തിയത്. ഏഴ് റൺസ് നേടി പുറത്താക്കാതെയും താരം നിന്നു.
എന്നാൽ സുന്ദറിനെ ബാറ്റിങ്ങിനയച്ച മാനേജ്‌മെന്റിന്റെ തീരുമാനത്തെ ചോദ്യം ചെയ്യുകയാണ് ഇന്ത്യൻ മുൻ താരം മുഹമ്മദ് കൈഫ്. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഒന്നാം ടെസ്റ്റിൽ നായകൻ ശുഭ്മാൻ ഗില്ലിന് പരിക്കറ്റതിനോടാണ് താരം ഇത് ഉപമിച്ചത്. ഗില്ലിനെ അന്ന് ബാറ്റിങ്ങിനിറക്കിയില്ലെന്നും എന്നാൽ സുന്ദറിനെ കളിപ്പിക്കുന്നതിൽ മാനേജ്‌മെന്റിന് ബുദ്ധിമുട്ടില്ലെന്നും കൈഫ് വിമർശിച്ചു
'ഗില്ലിന് പരിക്ക് പറ്റിയപ്പോൾ നിങ്ങൾ ബാറ്റിങ്ങിന് ഇറക്കിയിരുന്നോ?
കൊൽക്കത്ത ടെസ്റ്റിൽ ശുഭ്മാൻ ഗില്ലിന് പരിക്കേറ്റപ്പോൾ അദ്ദേഹം ബാറ്റ് ചെയ്യാൻ വന്നില്ല എന്നത് നിങ്ങൾക്ക് ഓർമ്മയുണ്ടാകും. അത് ഒരുപാട് റൺസുകൾ വന്ന ഒരു മത്സരമായിരുന്നു, അദ്ദേഹത്തിന്റെ 20 അല്ലെങ്കിൽ 30 റൺസ് പോലും ഇന്ത്യയെ വിജയിപ്പിക്കാൻ സഹായിച്ചേനെ. പക്ഷേ അദ്ദേഹം ബാറ്റ് ചെയ്തില്ല. പരിക്ക് വഷളാകാതിരിക്കാൻ കളിക്കാരന് പൂർണ്ണ സംരക്ഷണം നൽകുന്നതിനാണ് അങ്ങനെ ചെയ്തത്. എന്നാൽ സുന്ദറിന്റെ കാര്യത്തിലും ഇതേ സമീപനം പ്രയോഗിച്ചില്ല. അതുകൊണ്ടാണ് അത് തെറ്റായ തീരുമാനമാണെന്ന് എനിക്ക് തോന്നുന്നത്. കെഎൽ രാഹുലിന്റെ വിക്കറ്റുകൾക്കിടയിലുള്ള ഓട്ടത്തെ ഇത് ബാധിച്ചു. മത്സരം ഇന്ത്യ ജയിച്ചെങ്കിലും, ഇന്നലത്തെ മത്സരത്തിൽ പരിക്ക് വഷളാകാനുള്ള സാധ്യത കൂടുതലാണെന്ന് ഞാൻ കരുതുന്നു,' കൈഫ് പറഞ്ഞു.
പരിക്കേറ്റ താരത്തെ സമ്മർദ സാഹചര്യത്തിൽ ക്രീസിൽ വിടുന്നത് കൂടുതൽ റിസ്‌കാണെന്നും റൺ എ ബോൾ വേണമെന്നിരിക്കെ ആദ്യം വേറെ ആരെയെങ്കിലും അയക്കണമായിരുന്നുവെന്നും കൈഫ് കൂട്ടിച്ചേർത്തു..
Content Highlights- Muhammed Kaif indian management for sending injured sundar for batting