

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച പ്രകടനമാണ് സൂപ്പർ താരം വിരാട് കോഹ്‌ലി കാഴ്ചവെച്ചത്. വഡോദരയിൽ നടന്ന മത്സരത്തിൽ 91 പന്തിൽ 93 റൺസ് നേടിയ കോഹ്‌ലിയെയാണ് പ്ലേയർ ഓഫ് ദ മാച്ചായി തിരഞ്ഞെടുത്തതും. ഏകദിന കരിയറിലെ 45-ാം മാൻ ഓഫ് ദി മാച്ച് പുരസ്കാരമാണ് കോഹ്‌ലി സ്വന്തമാക്കിയത്.
പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷം കോഹ്‌ലിയുടെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നതും. പ്ലേയർ ഓഫ് ദ മാച്ച് പുരസ്കാരങ്ങൾ അമ്മയ്ക്ക് അയച്ചുകൊടുക്കാറാണ് ഉള്ളതെന്നും ഇതുവരെ എത്ര അവാർഡുകൾ ലഭിച്ചുവെന്ന് തനിക്ക് കൃത്യമായി അറിയില്ലെന്നുമാണ് കോഹ്‌ലിയുടെ പ്രതികരണം. താൻ നേടുന്ന ട്രോഫികളെല്ലാം ഗുഡ്ഗാവിലുള്ള അമ്മയുടെ വീട്ടിലേക്കാണ് അയക്കാറുള്ളതെന്നും അമ്മയ്ക്ക് അവാർഡുകൾ സൂക്ഷിച്ചുവെക്കുന്നത് വലിയ ഇഷ്ടമാണെന്നും അദ്ദേഹം തുറന്നുപറഞ്ഞു.
തന്റെ ക്രിക്കറ്റ് ജീവിതം ഒരു സ്വപ്നം യാഥാർത്ഥ്യമായതുപോലെയാണ് തോന്നുന്നതെന്നും ദൈവം തനിക്ക് ഒരുപാട് അനുഗ്രഹങ്ങൾ നൽകിയതിൽ വലിയ നന്ദിയുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
Content Highlights: IND vs NZ: Virat Kohli says Why He Dedicates 'Player of the Match' Awards to His Mother