ജിഡിപി കുതിക്കുന്നു, പോക്കറ്റിൽ പണം വരുമോ? സാധാരണക്കാരൻ അറിയേണ്ടതെല്ലാം

മൂന്ന് പ്രധാന മാറ്റങ്ങളാണ് ജിഡിപി കണക്കു കൂട്ടുന്നതിൽ സർക്കാർ വരുത്തിയിരിക്കുന്നത്

ജിഡിപി കുതിക്കുന്നു, പോക്കറ്റിൽ പണം വരുമോ? സാധാരണക്കാരൻ അറിയേണ്ടതെല്ലാം
dot image

ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള (GDP) ഏറ്റവും പുതിയ കണക്കുകൾ സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ടിരിക്കുകയാണ്. ഇന്ത്യ നേരത്തെ കരുതിയതിനേക്കാൾ വേഗത്തിൽ വളരുകയാണ്. മൂന്ന് പ്രധാന മാറ്റങ്ങളാണ് ജിഡിപി കണക്കു കൂട്ടുന്നതിൽ സർക്കാർ വരുത്തിയിരിക്കുന്നത്.

GDP

അടിസ്ഥാന വർഷം മാറി

ജിഡിപി കണക്കാക്കുന്നത് ഒരു നിശ്ചിത വർഷത്തെ വിലയുമായി താരതമ്യം ചെയ്താണ്. ഇതിനെയാണ് അടിസ്ഥാന വർഷം എന്ന് വിളിക്കുന്നത്. ഇതുവരെ 2011-12 ലെ വിലനിലവാരമാണ് അടിസ്ഥാനമായി കണക്കാക്കിയിരുന്നത്. ഇനി മുതൽ 2022-23 ലെ വിലനിലവാരം അടിസ്ഥാനമാക്കിയാണ് വളർച്ച അളക്കുക.

കാലം മാറുമ്പോൾ ജനങ്ങളുടെ വാങ്ങൽ രീതിയും വിപണിയും മാറും. 2011-നെ അപേക്ഷിച്ച് 2022-ലെ കണക്കുകൾ ഉപയോഗിക്കുമ്പോൾ നിലവിലെ സാമ്പത്തിക സ്ഥിതി കൂടുതൽ കൃത്യമായി മനസ്സിലാക്കാൻ സാധിക്കും.

വളർച്ചാ നിരക്ക് ഉയർന്നു

ഈ സാമ്പത്തിക വർഷം ഇന്ത്യ എത്രത്തോളം വളരും എന്നതിനെക്കുറിച്ച് സർക്കാർ പുതിയ കണക്ക് പുറത്തുവിട്ടു.

നേരത്തെ ഇത് 7.4% ആയിരിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ പുതിയ കണക്കുകൾ പ്രകാരം ഇന്ത്യ 7.6% വേഗതയിൽ വളരും. അതായത്, രാജ്യം പ്രതീക്ഷിച്ചതിലും മികച്ച നിലയിലാണ്.

കഴിഞ്ഞ മാസങ്ങളിലെ കണക്കിലും വർദ്ധനവ്

2025-26 സാമ്പത്തിക വർഷത്തിലെ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലെ വളർച്ചാ നിരക്കിലും മാറ്റം വന്നിട്ടുണ്ട്. നേരത്തെ കണക്കാക്കിയ 8.2 ശതമാനത്തിൽ നിന്നും ഇത് 8.4 ശതമാനമായി ഉയർന്നു.

ഇതുകൊണ്ട് സാധാരണക്കാരന് എന്താണ് ഗുണം?

രാജ്യം നന്നായി വളരുന്നു എന്ന് കാണുമ്പോൾ വിദേശ കമ്പനികൾ ഇന്ത്യയിൽ പണം നിക്ഷേപിക്കാൻ തയ്യാറാകും.
പുതിയ ബിസിനസ്സുകൾ വരുന്നതോടെ യുവാക്കൾക്ക് കൂടുതൽ ജോലി ലഭിക്കും. ലോകത്തിലെ മറ്റ് രാജ്യങ്ങൾ സാമ്പത്തിക മാന്ദ്യം നേരിടുമ്പോൾ ഇന്ത്യ ശക്തമായി മുന്നോട്ട് പോകുന്നു എന്നത് സാധാരണക്കാരുടെ നിക്ഷേപങ്ങൾക്കും ജോലിക്കും സുരക്ഷ നൽകുന്നു.ചുരുക്കത്തിൽ കണക്കിലെ ചെറിയ മാറ്റങ്ങൾ മാറ്റിവെച്ചാൽ, ഇന്ത്യയുടെ സാമ്പത്തിക നില ഭദ്രമാണെന്നും രാജ്യം ശരിയായ ദിശയിലാണെന്നുമാണ് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

GDP

ഇന്ധനവില വില്ലനാകുമോ?

കഴിഞ്ഞ കുറച്ചു നാളുകളായി ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് വലിയൊരു കൈത്താങ്ങായത് റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ലഭിച്ചിരുന്ന അസംസ്കൃത എണ്ണ ആയിരുന്നു. എന്നാൽ ഇപ്പോൾ ഈ സാഹചര്യത്തിൽ മാറ്റങ്ങൾ വരികയാണ്. റഷ്യയിൽ നിന്ന് വളരെ ലാഭത്തിൽ അസംസ്കൃത എണ്ണ ലഭിച്ചിരുന്നതുകൊണ്ട് ഇന്ത്യയ്ക്ക് വലിയൊരു തുക ലാഭിക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ മാസങ്ങളിൽ റഷ്യയിൽ നിന്നുള്ള ഈ എണ്ണ ഇറക്കുമതി കുത്തനെ കുറഞ്ഞു.

അമേരിക്കയും ഇന്ത്യയും തമ്മിലുള്ള പുതിയ വ്യാപാര കരാറുകൾ എങ്ങനെയാകും എന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ ഇനിയുള്ള ഇന്ധന നയം. ഈ ചർച്ചകൾ കഴിഞ്ഞാൽ മാത്രമേ ഇതിൽ ഒരു വ്യക്തത വരികയുള്ളൂ.

കൂടിയ നിരക്കിൽ അസംസ്കൃത എണ്ണ വാങ്ങേണ്ടി വന്നാൽ അത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിച്ചേക്കാം. ഇന്ധനവില കൂടുന്നത് വെറും വണ്ടിക്കൂലിയിൽ മാത്രം ഒതുങ്ങുന്ന പ്രശ്നമല്ല. ഇത് നമ്മുടെ കുടുംബ ബജറ്റിനെ പലവിധത്തിൽ ബാധിക്കും.പെട്രോൾ-ഡീസൽ വില കൂടിയാൽ ലോറി വാടക കൂടും. ഇത് പച്ചക്കറി, അരി തുടങ്ങിയ എല്ലാ അവശ്യ സാധനങ്ങളുടെയും വില വർദ്ധിക്കാൻ കാരണമാകും. യാത്രാക്കൂലി, ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ വർദ്ധിക്കുന്നത് സാധാരണക്കാരുടെ ദൈനംദിന ചിലവുകൾ കൂട്ടും. ചിലവുകൾ കൂടുമ്പോൾ ഓരോ കുടുംബത്തിന്റെയും സമ്പാദ്യം കുറയും.

ഇന്ത്യയുടെ വളർച്ച കൂടും എന്ന് പറയുമ്പോഴും, അടുത്ത മാസങ്ങളിൽ ഇന്ധനവില ഇന്ത്യയുടെ പണപ്പെരുപ്പത്തെ ബാധിക്കാൻ സാധ്യതയുണ്ട്.ചുരുക്കത്തിൽ റഷ്യയിൽ നിന്നുള്ള കുറഞ്ഞ വിലയിലുള്ള എണ്ണ മുടങ്ങുകയും ലോകവിപണിയിൽ എണ്ണവില കൂടുകയും ചെയ്താൽ, അത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്കും നമ്മുടെ ഓരോരുത്തരുടെയും പോക്കറ്റിനും വലിയ വെല്ലുവിളിയാകും.

Content Highlights: India's Q3 FY26 GDP growth slows sequentially to 7.8% under new series

dot image
To advertise here,contact us
dot image