

16 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിജയ് മർച്ചൻ്റ് ട്രോഫിയിൽ കേരളവും ഝാർഖണ്ഡുമായുള്ള മത്സരം സമനിലയിൽ പിരിഞ്ഞു. ആദ്യ ഇന്നിങ്സിൽ 63 റൺസിൻ്റെ ലീഡ് നേടിയ ഝാർഖണ്ഡ് രണ്ടാം ഇന്നിങ്സിൽ 157 റൺസിന് ഓൾ ഔട്ടായി. തുടർന്ന് 221 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ഏഴ് വിക്കറ്റിന് 165 റൺസെടുത്ത് നില്ക്കെ കളി സമനിലയിൽ പിരിയുകയായിരുന്നു.
രണ്ട് വിക്കറ്റിന് 11 റൺസെന്ന നിലയിൽ അവസാന ദിവസം ബാറ്റിങ് പുനരാരംഭിച്ച ഝാർഖണ്ഡ്, കേരളത്തിന്റെ ബൗളിങ് കരുത്തിന് മുന്നിൽ തകർന്നടിയുകയായിരുന്നു. 57 റൺസെടുത്ത രുദ്ര മിശ്രയും 48 റൺസെടുത്ത ക്യാപ്റ്റൻ തന്മയും മാത്രമാണ് ഝാർഖണ്ഡ് നിരയിൽ പൊരുതിയത്. വെറും 157 റൺസിന് ഝാർഖണ്ഡ് ഓൾ ഔട്ടായി. കേരളത്തിന് വേണ്ടി മുഹമ്മദ് റെയ്ഹാൻ നാല് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു. എസ്.വി. ആദിത്യൻ, നവനീത് കെ.എസ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.
ഝാർഖണ്ഡിന്റെ ആദ്യ ഇന്നിങ്സിലെ 63 റൺസ് ലീഡ് ഉൾപ്പെടെ 221 റൺസായിരുന്നു കേരളത്തിന് ജയിക്കാൻ വേണ്ടിയിരുന്നത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം സമനിലയ്ക്കപ്പുറം വിജയം തന്നെ ലക്ഷ്യമിട്ടായിരുന്നു തുടക്കമിട്ടത്. ഓപ്പണർമാരായ ദേവർഷും അഭിനവ് ആർ നായരും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 75 റൺസ് കൂട്ടിച്ചേർത്തു. ദേവർഷ് 43ഉം അഭിനവ് 30ഉം റൺസെടുത്ത് പുറത്തായി.
തുടർന്നെത്തിയ അദ്വൈത് വി നായർ 23ഉം ക്യാപ്റ്റൻ വിശാൽ ജോർജ് 16ഉം നവനീത് 15ഉം റൺസ് നേടിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണത് തിരിച്ചടിയായി. ഒടുവിൽ കേരളം ഏഴ് വിക്കറ്റിന് 165 റൺസെടുത്ത് നില്ക്കെ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. ഝാർഖണ്ഡിന് വേണ്ടി ശിവം കുമാർ മൂന്നും അനു കൃഷ്ണ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
Content highlights: