

ഏകദിന വനിതാ ലോകകിരീടം ഏറ്റുവാങ്ങുന്നതിന് മുൻപ് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ നൃത്തം ചെയ്ത് പോഡിയത്തിലെത്തിയത് കൗതുകകരമായ വാർത്തയായിരുന്നു. ഭാംഗ്ര നൃത്തച്ചുവടുകൾ വെച്ചാണ് ഇന്ത്യൻ നായിക ഐസിസി ചെയർമാൻ ജയ് ഷായുടെ അരികിലെത്തി ലോകകിരീടം കൈയിലെടുത്തത്. ഇപ്പോഴിതാ വൈറല്‍ ആ നിമിഷത്തിന്റെ പിന്നിലെ രസകരമായ കഥ ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ താരം ജെമീമ റോഡ്രിഗസ്.
ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനും സൂപ്പർ താരവുമായ സ്മൃതി മന്ദാനയുടെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു ഹർമൻ നൃത്തം ചെയ്ത് ട്രോഫി സ്വീകരിച്ചതെന്നാണ് ജെമീമയുടെ വെളിപ്പെടുത്തൽ. നൃത്തം ചെയ്തില്ലെങ്കിൽ ഹർമൻപ്രീതിനോട് പിന്നീട് മിണ്ടില്ലെന്ന് സ്മൃതി 'ഭീഷണിപ്പെടുത്തിയതായും' ജെമീമ തുറന്നുപറഞ്ഞു. ദ ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ'യിൽ സംസാരിക്കവേയാണ് ടീമിനുള്ളിലെ രസകരമായ ആ രഹസ്യം ജെമീമ പങ്കുവെച്ചത്.
നിങ്ങള്‍ ആ ട്രോഫി ഉയര്‍ത്തുന്നതിന് മുന്‍പ് ഡാന്‍സ് ചെയ്തില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ഞാന്‍ നിങ്ങളോട് സംസാരിക്കില്ലെന്ന് സ്മൃതി ഹർമനെ ഭീഷണിപ്പെടുത്തി. പൊതുവെ ജൂനിയര്‍ താരങ്ങളുടെ ഉപദേശങ്ങള്‍ ഹര്മന് കേള്‍ക്കാറില്ലെന്നും സ്മൃതിക്ക് ഒരു പ്രത്യേക സ്ഥാനം ഉള്ളതുകൊണ്ട് മാത്രമാണ് ക്യാപ്റ്റന്‍ അന്നത് ചെയ്തതെന്നുമാണ് ജെമീമ പറയുന്നത്. ആദ്യം താനും ഹര്‍ലീനും ചേര്‍ന്നാണ് ഡാന്‍സ് പ്ലാന്‍ ചെയ്തതെന്നും ജെമീമ പറഞ്ഞു.
ഞങ്ങള്‍ പറഞ്ഞിട്ട് കാര്യമില്ല. ഹാരി ദീ (ഹർമൻ) ഞങ്ങള്‍ പറയുന്നതൊന്നും കേള്‍ക്കാറില്ല. സ്മൃതി പറഞ്ഞതുകൊണ്ട് മാത്രമാണ് ഇത് നടന്നതാണ്. ആദ്യം ഹാരിദീ മടിച്ചുനിന്നു. എന്നാല്‍ ട്രോഫി ഉയര്‍ത്തുമ്പോള്‍ ഭാംഗ്ര കളിച്ചില്ലെങ്കില്‍ ജീവിതകാലം സംസാരിക്കില്ലെന്ന് സ്മൃതി പറഞ്ഞു. ഇതോടെ ഹര്‍മന്‍പ്രീത് ഡാന്‍സ് കളിക്കാന്‍ തയ്യാറായി. ലോകകപ്പ് വിജയത്തിന് ശേഷം പുലര്‍ച്ചെ 3.30 വരെ മൈതാനത്ത് ആഘോഷം തന്നെയായിരുന്നുവെന്നും ജെമീമ തുറന്നുപറഞ്ഞു.
Content Highlights: ‘Smriti Mandhana threatened never to speak to Harmanpreet Kaur’, Reaveals Jemimah Rodrigues