

ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം നാളെ. വിശാഖപട്ടണത്ത് ഉച്ചക്ക് 1.30നാണ് മത്സരം തുടങ്ങുക. ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയും ജയിച്ച് പരമ്പര സമനിലയിലാണിപ്പോൾ. നാളെ ജയിക്കുന്നവർക്ക് ഏകദിന പരമ്പര സ്വന്തമാക്കാം.
തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയാണ് ഇന്ത്യയുടെ പ്രതീക്ഷ. ക്യാപ്റ്റൻ കെ എൽ രാഹുലും രണ്ട് മത്സരങ്ങളിലും വെടിക്കെട്ട് ഫിഫ്റ്റി സ്വന്തമാക്കിയിരുന്നു. വലിയ ഇന്നിങ്‌സ് കളിക്കാനായില്ലെങ്കിലും രോഹിത് ശർമയും അതിവേഗം സ്കോർ ചലിപ്പിക്കുന്നുണ്ട്. ബൗളിങ്ങിലാണ് ഇന്ത്യയുടെ ആശങ്ക മുഴുവനുമുള്ളത്. വലിയ സ്‌കോറുകൾ വരെ പ്രതിരോധിക്കാൻ ഇന്ത്യൻ ബൗളിംഗ് നിരക്ക് കഴിയുന്നില്ല.
മറുവശത്ത് ഏയ്ഡന്‍ മാര്‍ക്രത്തിന്‍റെയും മാത്യൂ ബ്രീറ്റ്സ്കീയുടെയും മിന്നും ഫോമിലാണ് ദക്ഷിണാഫ്രിക്ക പ്രതീക്ഷ വെക്കുന്നത്. മാര്‍ക്രം കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയിരുന്നു. പരമ്പരയിലെ റണ്‍വേട്ടയില്‍ രണ്ടാമതുള്ള മാത്യു ബ്രീറ്റ്സ്കി ആകട്ടെ ഇതുവരെ കളിച്ച 11 ഏകദിനങ്ങളില്‍ ഏഴ് അര്‍ധസെഞ്ചുറി അടക്കം 68.2 ശരാശരിയില്‍ 682 റണ്‍സടിച്ച് മിന്നും ഫോമിലാണ്.
രണ്ട് മത്സരങ്ങളിലും തിളങ്ങിയ കോര്‍ബിന്‍ ബോഷിന്‍റെ ഓള്‍ റൗണ്ട് മികവിലും ദക്ഷിണാഫ്രിക്ക പ്രതീക്ഷ വെക്കുന്നു. മാര്‍ക്കോ യാന്‍സന്‍റെ ബൗണ്‍സറുകൾ നേരിടേണ്ട വെല്ലുവിളി കൂടി ഇന്ത്യയ്ക്കുണ്ട്.
അതേ സമയം നാളെ കൂടി ഇന്ത്യ തോറ്റാൽ പരിശീലകൻ ഗൗതം ഗംഭീറിന് അത് തിരിച്ചടിയാകും. ഇതിന് മുമ്പ് നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങളും ഇന്ത്യ തോറ്റിരുന്നു.
Content highlights: India-South Africa 3rd ODI tomorrow