

ഇന്ത്യ എയ്ക്കെതിരായ ഒന്നാം അനൗദ്യോഗിക ഏകദിന മത്സരത്തിൽ ദക്ഷിണാഫ്രിക്ക എയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 285 റൺസെടുത്തിട്ടുണ്ട്. ഒരു ഘട്ടത്തിൽ അഞ്ചിന് 53 എന്ന നിലയിൽ തകർന്ന ശേഷമാണ് പ്രോട്ടിയാസ് സംഘത്തിന്റെ തിരിച്ചുവരവ്. ഡെലാനോ പോട്ട്ഗീറ്റർ, ഡയാൻ ഫോറസ്റ്റർ, ബ്യോൺ ഫോർട്ടുയിൻ എന്നിവർ ദക്ഷിണാഫ്രിക്കയ്ക്കായി അർധ ശതകം നേടി.
മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക എ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ പന്തിൽ തന്നെ റൺസൊന്നമെടുക്കാത്ത റൂബൻ ഹെർമനെ തിലക് വർമയുടെ കൈകളിലെത്തിച്ച് അർഷ്ദീപ് സിങ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി. പിന്നാലെ ജോർദാൻ ഹെർമാൻ, മാർക്വസ് അക്കർമാൻ എന്നിവരും പൂജ്യത്തിന് പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്ക് റൺസെടുക്കും മുമ്പ് രണ്ട് വിക്കറ്റുകളും ഒരു റൺസിൽ മൂന്ന് വിക്കറ്റുകളും നഷ്ടമായിരുന്നു.
നാലാം വിക്കറ്റ് 16 റൺസിലും പിന്നീട് അഞ്ചിന് 53 എന്ന നിലയിലും പ്രോട്ടീയാസ് തകർന്നു. അവിടെ നിന്നാണ് ഡയാൻ ഫോറസ്റ്റർ - ഡെലാനോ പോട്ട്ഗീറ്റർ എന്നിവർ ഒന്നിച്ചത്. 83 പന്തിൽ നാല് ഫോറും നാല് സിക്സറും സഹിതം ഫോറസ്റ്റർ 77 റൺസെടുത്തു. 105 പന്തിൽ 10 ഫോറും ഒരു സിക്സറും സഹിതം 90 റൺസെടുത്ത ഡെലാനോ പോട്ട്ഗീറ്റർ ദക്ഷിണാഫ്രിക്ക എയുടെ ടോപ് സ്കോററായി. ഇരുവരും ചേർന്ന ആറാം വിക്കറ്റിൽ 113 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.
ഫോറസ്റ്ററിനെ പുറത്താക്കി റിയാൻ പരാഗാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ബ്യോൺ ഫോർട്ടുയിൻ 56 പന്തിൽ എട്ട് ഫോറുകളുമായി 59 റൺസ് നേടി. ഡെലാനോ പോട്ട്ഗീറ്ററുമായി ചേർന്ന് ഏഴാം വിക്കറ്റിൽ ഫോർട്ടുയിൻ 87 റൺസ് കൂട്ടിച്ചേർത്തു. ഇന്ത്യൻ ബൗളിങ് നിരയിൽ അർഷ്ദീപ് സിങ്, ഹർഷിത് റാണ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ, നിഷാന്ത് സിന്ധു, റിയാൻ പരാഗ്, നിതീഷ് കുമാർ റെഡ്ഡി എന്നിവർ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.
Content Highlights: South Africa reached a fighting total after initial collapse