
ടീം പറഞ്ഞാല്‍ എന്തിനും റെഡിയാണെന്ന് സഞ്ജു സാംസൺ. സിയറ്റിന്റെ ടി20 ക്രിക്കറ്റര്‍ ഓഫ് ദി ഇയർ പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷം സംസാരിക്കുമ്പോഴാണ് സഞ്ജു തന്റെ ക്രിക്കറ്റ് യാത്രയെ കുറിച്ചും ഭാവി പ്രതീക്ഷകളെ പറ്റിയും തുറന്നുപറഞ്ഞത്.
നിങ്ങള്‍ ഇന്ത്യന്‍ ജഴ്‌സി ധരിക്കുമ്പോള്‍ ഒന്നിനോടും നോ പറയാന്‍ കഴിയില്ല. ഈ ജഴ്‌സി അണിയുന്നതിന് വേണ്ടി ഞാന്‍ കഠിനാധ്വാനവും നടത്തിയിട്ടുണ്ട്. ഡ്രസിങ് റൂമില്‍ തുടരാന്‍ കഴിയുന്നതില്‍ തന്നെ ഏറെ അഭിമാനവും എനിക്കുണ്ടെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എന്റെ രാജ്യത്തിനായി പ്രവര്‍ത്തിക്കുന്നതില്‍ ഒരുപാട് അഭിമാനവുമുണ്ട്. ഇനി ടീം എന്നോടു ഒമ്പതാം നമ്പറില്‍ നമ്പറില്‍ ബാറ്റ് ചെയ്യാന്‍ പറഞ്ഞാലും, കുറച്ച് ഇടംകൈ ഓഫ്‌സ്പിന്‍ എറിയാന്‍ പറഞ്ഞാലും ഞാന്‍ അതും സന്തോഷത്തെ തന്നെ ചെയ്യാന്‍ ഒരുക്കമാണ്, സഞ്ജു പറഞ്ഞു.
അടുത്തിടെയാണ് ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയത്. പക്ഷെ ഈ പത്തു വര്‍ഷത്തിനിടെ ഞാന്‍ കളിച്ചത് 40 മത്സരങ്ങളാണ്. പക്ഷെ ഈ നമ്പറുകള്‍ ഞാന്‍ അത്ര കാര്യമാക്കാറില്ല. പരിശ്രമം തുടരുകയാണ് പ്രധാനമെന്നും സഞ്ജു പറഞ്ഞു.
ടി20 ഫോര്‍മാറ്റിലെ 2024 കലണ്ടർ വർഷത്തെ മികച്ച പ്രകടനമാണ് സഞ്ജുവിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ടി20 ഫോര്‍മാറ്റിലെ മികച്ച ബൗളറായി വരുണ്‍ ചക്രവര്‍ത്തി തെരഞ്ഞെടുക്കപ്പെട്ടു. 2024ല്‍ 13 മത്സരങ്ങളില്‍ നിന്ന് 436 റണ്‍സ് സഞ്ജു സാംസൺ നേടിയിട്ടുണ്ട്, അതില്‍ മൂന്ന് സെഞ്ച്വറികള്‍ ഉള്‍പ്പെടും. ഒരു കലണ്ടർ വർഷത്തിൽ ടി 20 യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ബാറ്ററും സഞ്ജുവായിരുന്നു.
ലോകകപ്പിൽ ഒരു മത്സരം പോലും കളിക്കാൻ അവസരം കിട്ടാതിരുന്ന സഞ്ജു ശേഷം വന്ന ടി 20 പരമ്പരകളിലാണ് തിളങ്ങിയത്. കരിയറിൽ ആകെ മൊത്തത്തില്‍, 49 ടി20 മത്സരങ്ങളില്‍ നിന്ന് 147.98 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റോടെ 993 റണ്‍സാണ് സഞ്ജു നേടിയത്. ബ്രയാന്‍ ലാറ, രോഹിത് ശര്‍മ എന്നിവരെല്ലാം അടങ്ങുന്ന ചടങ്ങില്‍ സഞ്ജു പുരസ്‌കാരം ഏറ്റുവാങ്ങി.
ഏഷ്യാ കപ്പിലും ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. എന്നാല്‍ വൈസ് ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തിയതോടെ സഞ്ജുവിന് സ്ഥിരം പൊസിഷന്‍ നല്‍കിയിരുന്നില്ല. ഇപ്പോൾ പുറത്തുവിട്ട ഓസീസിനെതിരെയുള്ള ടി 20 ടീമിൽ സഞ്ജു ഉണ്ട്. മികച്ച പ്രകടനത്തോടെ സ്ഥിരം സ്ലോട്ട് ഉറപ്പിക്കാനാവും മലയാളി താരത്തിന്റെ ശ്രമം.
Content Highlights: sanju samson on his cricket journey and futture plans