
ഇന്ത്യൻ ക്രിക്കറ്റ് ടീം പ്രധാന കോച്ച് ഗൗതം ഗംഭീറിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം മനോജ് തിവാരി. സീനിയർ താരങ്ങളെയെല്ലാം പുറത്താക്കേണ്ടത് ഗംഭീറിന്റെ ആവശ്യമാണെന്ന് തിവാരി പറഞ്ഞു. ഇന്ത്യൻ ടീമിന്റെ വരും തലമുറയെക്കുറിച്ചും ആശങ്കയുണ്ടെന്നും തിവാരി പറഞ്ഞു. ഇന്ത്യൻ സീനിയർ താരങ്ങൾ നേരത്തെ വിരമിച്ചതിന് ഗംഭീർ കാരണമായിരിക്കാമെന്നും അദ്ദേഹം ആരോപിച്ചു
രവിചന്ദ്രൻ അശ്വിൻ, വിരാട് കോഹ്ലി, രോഹിത് ശർമ തുടങ്ങിയവരുടെ വിരമിക്കിലിനെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പ്രസ്താവനകൾ. കഴിഞ്ഞ വർഷം ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിനിടെ അശ്വിൻ വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നു.ഇംഗ്ലണ്ടിനെതിരായ പ്രധാനപ്പെട്ട ആൻഡേഴ്സൺ-ടെൻഡുൽക്കർ ട്രോഫി ടെസ്റ്റ് പരമ്പര്ക്ക് മുമ്പ് രോഹിതും വിരാടും ടെസ്റ്റ് വിരമിച്ചു. ഗംഭീറിന്റെ സ്‌റ്റൈൽ മുതിർന്ന കളിക്കാരുടെ സാന്നിധ്യത്തെ ബാധിച്ചേക്കാമെന്ന് മനോജ് തിവാരി വിശ്വസിക്കുന്നു.
' അശ്വിൻ, രോഹിത് അല്ലെങ്കിൽ വിരാട് കോഹ്ലി എന്നിവരുണ്ടെങ്കിൽ അവർക്ക് ഹെഡ് കോച്ചിനെക്കാളും മറ്റ് സ്റ്റാഫിനെക്കാളും വലിയ സ്ഥാനം ലഭിച്ചേനെ. യോജിക്കാൻ സാധിക്കാത്ത കാര്യങ്ങളുണ്ടെങ്കിൽ അവർ ചോദ്യങ്ങൾ ഉന്നയിക്കും. അടിസ്ഥാനപരമായി ഇവർ അവിടെ ഇല്ലെന്ന് ഗംഭീർ ഉറപ്പുവരുത്തി. അതായിരുന്നു ഗംഭീറിന്റെ ആദ്യത്തെ ലക്ഷ്യം.
ഈ പരിശീലകൻ സ്ഥാനമേറ്റെടുത്തതിനുശേഷം ധാരാളം വിവാദങ്ങൾ ഉയർന്നുവരുന്നത് ഞാൻ നിരീക്ഷിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റിന് നല്ലതല്ലാത്ത പല കാര്യങ്ങളും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഗംഭീർ പരിശീലകനായശേഷമാണ് അശ്വിൻ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ചത്. പിന്നാലെ കോഹ്ലലിയും രോഹിത്തും വിരമിച്ചു. ചില കളിക്കാരെ യാതൊരു മാനദണ്ഡവുമില്ലാതെ ടീമിലെടുക്കുകയും പ്ലേയിങ്് ഇലവനിൽ കളിപ്പിക്കുകയും ചെയ്തു. ടീം സെലക്ഷനിൽ യാതൊരു സ്ഥിരതയും പുലർത്താൻ ഗംഭീറിനായിട്ടില്ല,'. ഇൻസൈഡ് സ്‌പോർട്ടിനോട് സംസാരിക്കവെ തിവാരി പറഞ്ഞു.
ഓസ്‌ട്രേലിയക്കെതിരെയുള്ള പരമ്പരയിൽ ഗംഭീറിന് വിരാട് രോഹിത് എന്നിവരെ കളിപ്പിക്കാൻ സാധിക്കില്ലെങ്കിലും ലോകകപ്പിന് അവരെ പുറത്തിരുത്താനായിരിക്കും ഗംഭീർ ശ്രമിക്കുക എന്നും അത് മോശമാണെന്നും തിവാരി കൂട്ടിച്ചേർത്തു.
Content Highlights- Manoj Tiwari Against Gautam Gambhir