
കേരള ക്രിക്കറ്റിന് വേണ്ടി ആഭ്യന്തര ക്രിക്കറ്റിൽ പല തവണ രക്ഷക വേഷം കെട്ടിയ അതിഥി താരമാണ് ജലജ് സക്സേന. എന്നാലിതാ ഇനി മുതൽ വ്യക്തിപരമായ കാരണങ്ങളാൽ ടീം വിടുകയാണെന്ന് അറിയിച്ചിരിക്കുകയാണ് ഇപ്പോൾ ജലജ്. താരമിത് ഔദ്യോഗിമായി കേരള ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചു.
പ്രായമായ മാതാപിതാക്കളുടെ സംരക്ഷണത്തിനും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനുമായാണ് രഞ്ജി ട്രോഫി ഉള്‍പ്പെടെയുള്ള മത്സരങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചതെന്ന് 38കാരനായ ജലജ് സക്സേന കേരള ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചു.
ജലജ് സസ്കേന ക്രിക്കറ്റില്‍ നിന്ന് ഒരു ഇടവേള എടുക്കുകയാണെന്ന് അറിയിച്ചിട്ടുണ്ടെന്നും ഈ സീസണിലെ രഞ്ജി മത്സരങ്ങളില്‍ കേരളത്തിനായി കളിക്കാനുണ്ടാവില്ലെന്നും കെസിഎ സെക്രട്ടറി വിനോദ് കുമാര്‍ പറഞ്ഞു.
മധ്യപ്രദേശ് താരമായ ജലജ് സക്സേന 2016ലാണ് കേരള ടീമിന്‍റെ ഭാഗമായത്. കേരളത്തിനായി കളിച്ച 59 മത്സരങ്ങളിൽ മൂന്ന് സെഞ്ച്വറിയും പത്ത് അർധസെഞ്ച്വറിയും ഉൾപ്പടെ 2215 റൺസും 269 വിക്കറ്റും സ്വന്തമാക്കി. 21 തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. കഴിഞ്ഞ സീസണില്‍ ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ട്രോഫി ഫൈനല്‍ കളിച്ചപ്പോള്‍ ജലജിന്‍റെ പ്രകടനം നിര്‍ണായകമായിരുന്നു.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 150 മത്സരങ്ങളില്‍ 7060 റണ്‍സ് നേടിയിട്ടുണ്ട് സക്സേന. 484 വിക്കറ്റുകളും നേടി.
Content Highlights:jalaj Saxena's withdrawal is a setback for Kerala in domestic cricket