
ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍. മകളുടെ വിദ്യാഭ്യാസത്തിനായി പണം നല്‍കാതെ പുതിയ കാമുകിയുടെ മകള്‍ക്കായി കോടികള്‍ ചെലവഴിക്കുകയും കാമുകിമാര്‍ക്കൊപ്പം ബിസിനസ് ക്ലാസ് യാത്രകള്‍ക്കായി ലക്ഷങ്ങള്‍ പൊടിക്കുകയുമാണ് ഷമി ചെയ്യുന്നതെന്ന് ഹസിന്‍ ജഹാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഹസിന്‍ ജഹാനും മകള്‍ക്കും ഓരോ മാസവും നാല് ലക്ഷം രൂപ വെച്ച് നല്‍കണമെന്ന് അടുത്തിടെ കോടതി ഉത്തരവിട്ടിരുന്നു. ഇതില്‍ രണ്ടര ലക്ഷം രൂപ മകളുടെ ചെലവുകള്‍ക്ക് മാത്രമായാണ്. എന്നാല്‍ മകള്‍ക്ക് വേണ്ടി ഷമി ഒന്നും ചെലവാക്കുന്നില്ലെന്നാണ് ഹസിന്‍ ജഹാന്‍ പറയുന്നത്. ഉയർന്ന നിലവാരമുള്ള സ്കൂളിൽ മകൾക്ക് അഡ്മിഷൻ ലഭിച്ചിരുന്നെന്നും ശത്രുക്കൾ ഇതിനെ എതിർത്തതായും ഹസിൻ ജഹാൻ ഇൻസ്റ്റഗ്രാമിലൂടെ പറഞ്ഞു.
‘‘എന്റെ മകൾ നല്ല സ്കൂളിൽ പഠിക്കാൻ ശത്രുക്കൾ ആഗ്രഹിക്കുന്നില്ല. എന്നാൽ ദൈവത്തിന്റെ അനുഗ്രഹം കാരണം എല്ലാം ശരിയായി. എന്റെ മകളുടെ പിതാവ് കോടീശ്വരനാണ്. പക്ഷേ അദ്ദേഹം ഇപ്പോള്‍ മറ്റൊരു സ്ത്രീയുടെ കൂടെയാണ്. അവരുടെ മകളുടെ സ്‌കൂള്‍ ചെലവുകള്‍ക്കായി വലിയ തുക ചെലവാക്കുന്നു. കാമുകിമാരുടെ ബിസിനസ് ക്ലാസ് യാത്രാ ടിക്കറ്റുകള്‍ക്കായി ലക്ഷങ്ങളാണ് പൊടിക്കുന്നത്. എന്നാല്‍ സ്വന്തം മകളുടെ വിദ്യാഭ്യാസത്തിനായി ഒന്നുമില്ല. ഹസിന്‍ കുറിച്ചു.
2012ല്‍ പ്രണയത്തിലായതിന് പിന്നാലെ 2014 ജൂണിലായിരുന്നു ഹസിന്‍ ജഹാനുമായുള്ള ഷമിയുടെ വിവാഹം. ഹസിന്‍ ജഹാനില്‍ ഷമിക്ക് പിറന്ന മകളാണ് ഐറ. ഐപിഎല്‍ കാലത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. ഷമിയെക്കാള്‍ 10 വയസിന് മൂത്ത ഹസിന് മുന്‍ വിവാഹത്തില്‍ വേറെയും മക്കളുണ്ട്. വിവാഹം കഴിഞ്ഞ് നാലുവര്‍ഷങ്ങള്‍ക്കിപ്പുറം ഷമിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഹസിന്‍ വിവാഹമോചനം നേടിയത്. 2018ല്‍ ഷമിക്കെതിരെ ഗാര്‍ഹീക പീഡനമടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് ഹസിന്‍ ജഹാന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Content Highlights: Mohammed Shami’s wife calls out cricketer for neglecting their daughter