റിഷഭ് പന്ത് ബാറ്റ് ചെയ്യാന്‍ തിരിച്ചെത്തുമോ?; പരിക്കിനെ കുറിച്ചുള്ള അപ്ഡേഷനുമായി സായ് സുദർശന്‍

ആദ്യ ഇന്നിങ്‌സിനിടെ കാലിനേറ്റ പരിക്കിനെത്തുടര്‍ന്ന് താരം റിട്ടയേര്‍ഡ് ഹര്‍ട്ടായി മൈതാനം വിടുകയായിരുന്നു

dot image

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ വലിയ ആശങ്കയിലാഴ്ത്തിയാണ് ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് മത്സരത്തിനിടെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് പരിക്കേറ്റ് പുറത്തുപോയത്. ആദ്യ ഇന്നിങ്‌സിനിടെ കാലിനേറ്റ പരിക്കിനെത്തുടര്‍ന്ന് താരം റിട്ടയേര്‍ഡ് ഹര്‍ട്ടായി മൈതാനം വിടുകയായിരുന്നു. വ്യക്തിഗത സ്‌കോര്‍ 37 ല്‍ നില്‍ക്കെയാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ പന്ത് പരിക്കേറ്റ് പുറത്തുപോവുന്നത്.

ഇപ്പോഴിതാ പന്തിന്റെ പരിക്കിനെ കുറിച്ചുള്ള അപ്‌ഡേഷന്‍ നല്‍കുകയാണ് ഇന്ത്യന്‍ താരം സായ് സുദര്‍ശന്‍. പന്ത് സ്‌കാനിങ്ങിന് വിധേയനാകുമെന്നാണ് സുദര്‍ശന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഉടന്‍ സുഖം പ്രാപിക്കുമെന്ന് യുവതാരം പ്രത്യാശ പ്രകടിപ്പിച്ചെങ്കിലും ടെസ്റ്റ് മത്സരത്തിന്റെ ശേഷിക്കുന്ന സമയത്ത് പന്ത് കളത്തിലിറങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ അധിക ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

'അദ്ദേഹത്തിന് വളരെയധികം വേദന അനുഭവപ്പെട്ടിട്ടുണ്ട്, പക്ഷേ അദ്ദേഹം സ്‌കാനിംഗിന് വിധേയനായിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയാന്‍ കഴിയും. അദ്ദേഹം ഇന്നും നന്നായി ബാറ്റ് ചെയ്തു. പന്തിന്റെ അഭാവം വലിയ നഷ്ടമായിരിക്കും. ബാറ്റുചെയ്യാന്‍ തിരിച്ചുവന്നില്ലെങ്കില്‍ തീര്‍ച്ചയായും അതിന്റെ അനന്തരഫലങ്ങള്‍ ഉണ്ടാകും. എന്നാല്‍ ഇപ്പോള്‍ ക്രീസിലുള്ള ബാറ്റര്‍മാരും നന്നായി കളിക്കുന്നുണ്ട്. പന്തിന്റെ അഭാവം മറയ്ക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിക്കും', സായ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

അതേസമയം നാലാം ടെസ്റ്റില്‍ ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ ഭേദപ്പെട്ട നിലയിലാണ് നിലവില്‍ ഇന്ത്യ. 4 വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സ് ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. 19 റണ്‍സുമായി രവീന്ദ്ര ജഡേജയും 19 റണ്‍സുമായി ഷര്‍ദുല്‍ താക്കൂറുമാണ് ക്രീസിലുള്ളത്. ഇന്ത്യക്കായി ഓപ്പണര്‍ ബാറ്റര്‍ യശസ്വി ജയ്സ്വാളും സായ് സുദര്‍ശനും അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കി. സുദര്‍ശന്‍ 61 റണ്‍സ് നേടിയപ്പോള്‍ ജെയ്സ്വാള്‍ 58 റണ്‍സ് സ്വന്തമാക്കി. കെല്‍ രാഹുല്‍ (46), ശുഭ്മന്‍ ഗില്‍ (12) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍. ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്സ് രണ്ടും, ക്രിസ് വോക്സ് ലിയാം ഡോസണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

Content Highlights: ENG vs IND 2025: Sai Sudharsan provides update on Rishabh Pant's injury 

dot image
To advertise here,contact us
dot image