
ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ ടെസ്റ്റ് തോൽവിയിലും നേട്ടമുണ്ടാക്കി വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത്. ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ താരം ഏഴാം സ്ഥാനത്തേക്ക് കയറി. ടെസ്റ്റ് ചരിത്രത്തിൽ 800 റേറ്റിംഗ് പോയിന്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായും പന്ത് മാറി.
ആദ്യ ഇന്നിങ്സിൽ 134 റൺസ് നേടിയ റിഷഭ് പന്ത് രണ്ടാം ഇന്നിങ്സിൽ 118 റൺസും അടിച്ചെടുത്തിരുന്നു. 2001 ൽ സിംബാബ്‌വെയുടെ ആൻഡി ഫ്ലവറിനുശേഷം ടെസ്റ്റ് ചരിത്രത്തിൽ ഒരു മത്സരത്തിന്റെ രണ്ട് ഇന്നിങ്‌സുകളിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പറാണ് താരം.
ഹെഡിംഗ്‌ലിയിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചഇന്ത്യയുടെ പേസ് കുന്തമുനയായ ജസ്പ്രീത് ബുംമ്ര ലോകത്തിലെ ഒന്നാം നമ്പർ ടെസ്റ്റ് ബൗളറായി തുടരുന്നു. ബാറ്റിംഗിലും പന്തുകൊണ്ടും മികച്ച പ്രകടനം കാഴ്ചവച്ച ഇംഗ്ലണ്ടിന്റെ ബെൻ സ്റ്റോക്സ് ഓൾ റൗണ്ടർ പട്ടികയിൽ അഞ്ചാമതായി ഉയർന്നു.
ലീഡ്സിൽ നടന്ന ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യൻ ടീമിന്റെ പരാജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 471 റൺസ് നേടി. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ 147, റിഷഭ് പന്ത് 134, യശസ്വി ജയ്സ്വാൾ 101 എന്നിവരുടെ മികവിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്.
ആദ്യ ഇന്നിങ്സിൽ മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 465 റൺസ് സ്വന്തമാക്കി. 106 റൺസെടുത്ത ഒലി പോപ്പും 99 റൺസുമായി ഹാരി ബ്രൂക്കും ഇംഗ്ലണ്ടിനായി മികച്ച പ്രകടനം പുറത്തെടുത്തു. അഞ്ച് വിക്കറ്റെടുത്ത ജസ്പ്രീത് ബുംമ്രയാണ് ഇന്ത്യൻ ബൗളിങ് സംഘത്തിൽ തിളങ്ങിയത്. ഒന്നാം ഇന്നിങ്സിൽ ആറ് റൺസിന്റെ ലീഡ് നേടാനും ഇന്ത്യയ്ക്ക് സാധിച്ചു.
രണ്ടാം ഇന്നിങ്സിൽ 364 റൺസിലാണ് ഇന്ത്യൻ സംഘം ഓൾഔട്ടായത്. കെ എൽ രാഹുൽ 137 റൺസോടെയും റിഷഭ് പന്ത് 118 റൺസെടുത്തും ഇന്ത്യൻ നിരയിൽ തിളങ്ങി. 371 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യൻ സംഘം രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന് മുന്നിൽ വെച്ചത്. വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ഇംഗ്ലണ്ട് മത്സരത്തിന്റെ അവസാന ദിവസം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 149 റൺസെടുത്ത ബെൻ ഡക്കറ്റിന്റെയും 65 റൺസെടുത്ത സാക്ക് ക്രൗളിയുടെയും പുറത്താകാതെ 53 റൺസെടുത്ത ജോ റൂട്ടിന്റെയും പ്രകടനം ഇംഗ്ലണ്ട് വിജയത്തിൽ നിർണായകമായി.
Content Highlights: Pant becomes first Indian wicketkeeper to score 800 points in Tests; jumps in rankings