
ഇംഗ്ലീഷ് ഗ്രൗണ്ടുകൾ എക്കാലവും റിഷഭ് പന്തിന്റെ പ്രിയപ്പെട്ട കളിയിടങ്ങളാണ്. ഇംഗ്ലീഷ് മണ്ണിൽ മൂന്ന് സെഞ്ച്വറികൾ കുറിക്കുന്ന ആദ്യ വിദേശ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡ് പന്ത് കുറിച്ചിട്ട് രണ്ട് ദിവസം പിന്നിടുന്നേയുള്ളൂ. ഹെഡിങ്‌ലി ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിൽ സെഞ്ച്വറി കുറിച്ച പന്ത് രണ്ടാം ഇന്നിങ്‌സിലും അതാവർത്തിച്ചു.
148 വര്‍ഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ അപൂര്‍വമായൊരു റെക്കോര്‍ഡ് പന്ത് ഇന്നലെ തന്‍റെ പേരിനൊപ്പം എഴുതിച്ചേര്‍ത്തു. ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റ് മത്സരത്തിലെ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി കുറിക്കുന്ന രണ്ടാമത്തെ മാത്രം വിക്കറ്റ് കീപ്പറാണ് റിഷഭ്. ഇതിന് മുമ്പ് 2001 ൽ സിംബാബ്‌വേ താരം ആന്റി ഫ്‌ളവർ മാത്രമാണ് ഇംഗ്ലണ്ടിൽ അരങ്ങേറിയ ഒരു മത്സരത്തിലെ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി കുറിച്ചിട്ടുള്ളത്.
ഇംഗ്ലീഷ് മണ്ണിൽ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് പന്ത്. ടെസ്റ്റ് ക്രിക്കറ്റില്‍ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി കുറിക്കുന്ന ഏഴാമത്തെ ഇന്ത്യന്‍ താരം. ഹെഡിങ്‌ലിയിൽ ഇന്നലെ തന്റെ കരിയറിലെ എട്ടാം സെഞ്ച്വറിയാണ് പന്ത് കുറിച്ചത്. ഇന്ത്യക്കായി ടെസ്റ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡും താരം നേരത്തേ തന്‍റെ പേരിലാക്കിയിരുന്നു. മഹേന്ദ്ര സിങ് ധോണിയേയാണ് ആദ്യ ഇന്നിങ്സിലെ സെഞ്ച്വറിയോടെ പന്ത് മറികടന്നത്.
ആദ്യ ഇന്നിങ്‌സിൽ 178 പന്തിൽ 134 റൺസ് അടിച്ചെടുത്ത റിഷഭ് രണ്ടാം ഇന്നിങ്‌സിൽ 140 പന്തിൽ 118 റൺസാണ് അടിച്ചെടുത്തത്. രണ്ട് ഇന്നിങ്‌സിലും ഏകദിന ശൈലിയിലാണ് താരം ബാറ്റ് വീശിയത്. ആദ്യ ഇന്നിങ്‌സിൽ 12 ഫോറുകളും ആറ് സിക്‌സും പന്തിന്‍റെ ബാറ്റിൽ നിന്ന് പിറന്നപ്പോൾ രണ്ടാം ഇന്നിങ്‌സിൽ 15 ഫോറുകളും മൂന്ന് സിക്‌സുമാണ് പിറന്നത്.
ഇന്നലെ ഓപ്പണർ കെ.എൽ രാഹുലും ഇന്ത്യക്കായി സെഞ്ച്വറി കുറിച്ചിരുന്നു. 247 പന്തിൽ 18 ഫോറുകളുടെ അകമ്പടിയോടെ 137 റൺസാണ് താരം അടിച്ചെടുത്തത്.
Story highlight: Rishabh Pant sets new record on English soil