വാലറ്റം വീണ്ടും ചതിച്ചാശാനേ! ഇന്ത്യ 364ന് ഓള്‍ഔട്ട്; ഇംഗ്ലണ്ടിന് ജയിക്കാന്‍ 371 റണ്‍സ്

നാലാം ദിനം കെ എല്‍ രാഹുലിന്റെയും റിഷഭ് പന്തിന്റെയും സെഞ്ച്വറികളാണ് ഇന്ത്യയ്ക്ക് ആശ്വാസമായത്

dot image

ലീഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മുന്നില്‍ 371 റണ്‍സിന്റെ വിജയലക്ഷ്യം വെച്ച് ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 364 റണ്‍സിന് ഓള്‍ഔട്ടായി. നാലാം ദിനം കെ എല്‍ രാഹുലിന്റെയും (137) റിഷഭ് പന്തിന്റെയും (118) സെഞ്ച്വറികളാണ് ഇന്ത്യയെ തുണച്ചത്.

ഇംഗ്ലണ്ടിന് വേണ്ടി ബ്രൈഡണ്‍ കാര്‍സെ, ജോഷ് ടംഗ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ജോഷ് ടംഗ് ഒറ്റ ഓവറില്‍ മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്. ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും പന്ത് സെഞ്ച്വറി നേടിയിരുന്നു. മലയാളി താരം കരുണ്‍ നായര്‍ (20) തുടര്‍ച്ചയായ രണ്ടാം ഇന്നിംഗ്സിലും നിരാശപ്പെടുത്തി.

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ ആറ് റണ്‍സിന്റെ ലീഡ് നേടിയിരുന്നു. ശുഭ്മാന്‍ ഗില്‍ (147), റിഷഭ് പന്ത് (134), യശസ്വി ജയ്‌സ്വാള്‍ (101) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്സില്‍ മികച്ച സ്‌കോര്‍ സമ്മാനിച്ചിരുന്നത്. ഇന്ത്യയുടെ 471 റണ്‍സിനെ മറികടക്കാനിറങ്ങിയ ഇംഗ്ലണ്ട് 465 റണ്‍സിന് എല്ലാവരും പുറത്തായി. ജസ്പ്രീത് ബുംമ്ര ഇന്ത്യക്ക് വേണ്ടി അഞ്ച് വിക്കറ്റെടുത്തു. പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റുകളും വീഴ്ത്തി. ഒലി പോപ്പ് (106), ഹാരി ബ്രൂക്ക് (99) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇംഗ്ലണ്ടിന് തുണയായത്.

മൂന്നാം ദിനം രണ്ട് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായിരുന്നു. യശസ്വി ജയ്‌സ്വാള്‍ (4), സായ് സുദര്‍ശന്‍ (30) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്നലെ നഷ്ടമായത്. ബ്രൈഡണ്‍ കാര്‍സെയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് ജയ്‌സ്വാള്‍ മടങ്ങിയപ്പോള്‍ സായ് ബെന്‍ സ്റ്റോക്‌സിനും വിക്കറ്റ് നല്‍കിയാണ് മടങ്ങിയത്.

ലീഡ്സ് ടെസ്റ്റിന്റെ നാലാം ദിനം തകര്‍ച്ചയോടെയായിരുന്നു ഇന്ത്യ തുടങ്ങിയത്. രണ്ട് വിക്കറ്റിന് 90 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് സ്‌കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ നഷ്ടമായി. എട്ട് റണ്‍സെടുത്ത ഗില്ലിനെ ബ്രൈഡന്‍ കാര്‍സ് ബൗള്‍ഡാക്കുകയായിരുന്നു.

പിന്നാലെ ക്രീസിലൊരുമിച്ച രാഹുലും റിഷഭ് പന്തും മികച്ച കൂട്ടുകെട്ട് ഉയര്‍ത്തി ഇന്ത്യയെ മുന്നോട്ടുനയിച്ചു. ഇതിനിടെ രാഹുല്‍ സെഞ്ച്വറി തികച്ചു. 202 പന്തിലാണ് താരം മൂന്നക്കം കണ്ടത്. ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി പൂര്‍ത്തിയാക്കിയ പന്ത് 140 പന്തില്‍ മൂന്ന് സിക്‌സും 15 ബൗണ്ടറിയും സഹിതം 118 റണ്‍സെടുത്ത് പുറത്തായി. 247 പന്തില്‍ 18 ബൗണ്ടറി സഹിതം 137 റണ്‍സെടുത്ത് രാഹുലും കൂടാരം കയറി.

പിന്നാലെ ഇന്ത്യയുടെ കൂട്ടത്തകര്‍ച്ചയാണ് കാണാനായത്. കരുണ്‍ നായര്‍ (20), ഷാര്‍ദുല്‍ താക്കൂര്‍ (4), മുഹമ്മദ് സിറാജ് (0), ജസ്പ്രിത് ബുമ്ര (0) എന്നിവര്‍ വന്നത് പോലെ മടങ്ങി. കരുണ്‍ ഒഴികെ ബാക്കി മൂന്ന് പേരും ജോഷ് ടംഗിന്റെ ഒരോവറിലാണ് മടങ്ങിയത്. അവസാനക്കാരന്‍ പ്രസിദ്ധ് കൃഷ്ണയെ കൂട്ടുപിടിച്ച് രവീന്ദ്ര ജഡേജ (40 പന്തില്‍ 25) നടത്തിയ പ്രകടനം ലീഡുയര്‍ത്താന്‍ സഹായിച്ചു. പ്രസിദ്ധിനെ ഷൊയ്ബ് ബഷീര്‍ മടക്കി.

Content Highlights: India vs England: India Suffer Another Collapse, Set England Target Of 371

dot image
To advertise here,contact us
dot image