ലീഡ്‌സില്‍ ഇംഗ്ലണ്ടിന്‍റെ തിരിച്ചടി, സെഞ്ച്വറി തികച്ച് പോപ്പ്; ബുംമ്രയ്ക്ക് മൂന്ന് വിക്കറ്റ്

പേസര്‍ ജസ്പ്രീത് ബുംമ്രയാണ് മൂന്ന് വിക്കറ്റും വീഴ്ത്തിയത്

dot image

ഇന്ത്യയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് തിരിച്ചടിക്കുന്നു. ഇന്ത്യയുടെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 471 റണ്‍സ് പിന്തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെന്ന നിലയിലാണ്. ഇംഗ്ലണ്ടിന് വേണ്ടി ഒല്ലി പോപ്പ് സെഞ്ച്വറി തികച്ചു. 131 പന്തില്‍ 100 റണ്‍സോടെ ഒല്ലി പോപ്പും റണ്‍സൊന്നുമെടുക്കാതെ ഹാരി ബ്രൂക്കുമാണ് ക്രീസില്‍.

നാല് റണ്‍സെടുത്ത സാക്ക് ക്രോളിയുടെയും 62 റണ്‍സടിച്ച ബെന്‍ ഡക്കറ്റിന്റെയും 28 റണ്‍സെടുത്ത ജോ റൂട്ടിന്റെയും വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. പേസര്‍ ജസ്പ്രീത് ബുംമ്രയാണ് മൂന്ന് വിക്കറ്റും വീഴ്ത്തിയത്. ഹാരി ബ്രൂക്കിന്റെയും വിക്കറ്റ് കൂടി ബുംമ്ര നേടിയെങ്കിലും നോ ബോളായത് ഇംഗ്ലണ്ടിന് രക്ഷയായി. ഏഴ് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനേക്കാള്‍ 262 റണ്‍സ് പിന്നിലാണ് ഇംഗ്ലണ്ട് ഇപ്പോള്‍.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 471 റണ്‍സിന് ഓള്‍ഔട്ടായി. രണ്ടാം ദിവസത്തെ രണ്ടാം സെഷനിലാണ് ഇന്ത്യയുടെ ഇന്നിംങ്സ് അവസാനിച്ചത്. വെറും 41 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ഇന്ത്യയ്ക്ക് അവസാനത്തെ ഏഴ് വിക്കറ്റുകള്‍ നഷ്ടമായത്.

യശസ്വി ജയ്സ്വാള്‍ (101), ശുഭ്മന്‍ ഗില്‍ (147), റിഷഭ് പന്ത് (134) എന്നിവരുടെ മൂന്ന് സെഞ്ച്വറികളുമായി കൂറ്റന്‍ ഇന്നിങ്സ് സ്‌കോറിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യയെ ഇംഗ്ലണ്ട് അവസാനം പിടിച്ചുകെട്ടുകയായിരുന്നു. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും വൈസ് ക്യാപ്റ്റന്‍ റിഷഭ് പന്തും ചേര്‍ന്ന് ശക്തമായ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇരുവരും ചേര്‍ന്ന് 209 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തി ഇന്നിങ്സിന് ശക്തമായ അടിത്തറ പാകി.

19 ബൗണ്ടറികളും ഒരു സിക്സും ഉള്‍പ്പെടെയായിരുന്നു ഗില്ലിന്റെ മികച്ച ഇന്നിംഗ്സ്. പന്ത് തന്റെ സ്വതസിദ്ധമായ ആക്രമണ ശൈലിയില്‍ സെഞ്ച്വറി നേടി, 12 ഫോറുകളും 6 സിക്സറുകളും അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. നേരത്തെ, യശസ്വി ജയ്സ്വാള്‍ 101 റണ്‍സ് നേടിയിരുന്നു, ഇതോടെ ഇന്ത്യന്‍ ഇന്നിംഗ്സില്‍ മൂന്ന് സെഞ്ച്വറികളായി.

മുന്‍നിരയിലെ അഞ്ച് ബാറ്റര്‍മാര്‍ പുറത്തായതിന് ശേഷം ഇന്ത്യന്‍ മധ്യനിരയും വാലറ്റവും കാര്യമായ ചെറുത്തുനില്‍പ്പ് നടത്തിയില്ല. ആദ്യ ദിനമായ ഇന്നലെ യശ്വസി ജയ്സ്വാള്‍ (101), കെ.എല്‍. രാഹുല്‍ (42), സായി സുദര്‍ശന്‍ (പൂജ്യം) എന്നിവരുടെ വിക്കറ്റായിരുന്നു നഷ്ടമായത്. ഇന്ന് കരുണ്‍ നായര്‍ (പൂജ്യം), രവീന്ദ്ര ജഡേജ (11), ശര്‍ദുല്‍ താക്കൂര്‍ (ഒന്ന്), ജസ്പ്രീത് ബുംമ്ര (പൂജ്യം), പ്രസിദ്ധ് കൃഷ്ണ (ഒന്ന്) എന്നിവര്‍ അതിവേഗം പുറത്തായി. മുഹമ്മദ് സിറാജ് മൂന്ന് റണ്‍സുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിന് വേണ്ടി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ്, ജോഷ് ടങ് എന്നിവര്‍ നാല് വിക്കറ്റ് വീതം വീഴ്ത്തി. ശുഐബ് ബഷീറും ബ്രൈഡന്‍ കാര്‍സും ഓരോ വിക്കറ്റെടുത്തു.

Content Highlights: IND vs ENG: Ollie Pope scores century, Jasprit Bumrah takes 3 as England post 209/3 on Stumps, trail India by 262 runs

dot image
To advertise here,contact us
dot image