
ട്രാൻസ്‌ജെൻഡർ ക്രിക്കറ്റ് താരങ്ങൾക്ക് ക്രിക്കറ്റിൽ അവസരം നൽകണമെന്നാവശ്യപ്പെട്ട് അനായ ബംഗാർ. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് ബംഗാറിന്റെ മകൾ അനായ ബംഗാർ ഇതുമായി ബന്ധപ്പെട്ട അഭ്യർത്ഥന ബിസിസിഐക്കും ഐസിസിക്കും നൽകി.
താൻ വനിതാ ക്രിക്കറ്റിൽ കളിക്കാൻ യോഗ്യയാണെന്നും ബിസിസിഐ പരിഗണിക്കണമെന്നും അനായ കൂട്ടിച്ചേർത്തു
ഒരു ട്രാൻസ്‌ജെൻഡർ അത്‌ലറ്റ് എന്ന നിലയിലുള്ള തന്റെ പരിവർത്തന യാത്രയെക്കുറിച്ച് വിശദീകരിക്കുന്ന എട്ട് പേജുള്ള റിപ്പോർട്ടും അനായ പങ്കുവച്ചു.
നിലവിൽ ട്രാൻസ്‌ജെൻഡർ ക്രിക്കറ്റ് താരങ്ങൾക്ക് ക്രിക്കറ്റിൽ പങ്കെടുക്കാൻ അനുവാദമില്ല. 2023 ലെ ഏകദിന ലോകകപ്പിന് ശേഷമുള്ള ഐസിസി ബോർഡ് യോഗത്തിലാണ് ഈ വിലക്ക് നടപ്പിലാക്കിയത്.
അനായ കഴിഞ്ഞ വർഷം നടന്ന ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതിനു ശേഷം ആര്യൻ എന്ന പേര് മാറ്റി അനായ ബംഗാർ എന്ന പേരു സ്വീകരിച്ചിരുന്നു. ക്രിക്കറ്റില്‍ സജീവമാകുന്നതിന് ഇടയിലായിരുന്നു ലിംഗമാറ്റ ശസ്ത്രക്രിയ. ശേഷം ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയും ഇംഗ്ലണ്ടിലേക്ക് താമസം മാറുകയും ചെയ്തു.
അനായയുടെ പിതാവ് സഞ്ജയ് ബംഗാർ ടീം ഇന്ത്യയ്ക്കായി 12 ടെസ്റ്റുകളും 15 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. പിന്നീട് 2014 മുതൽ 2019 വരെ ദേശീയ ടീമിന്റെ ബാറ്റിംഗ് പരിശീലകനായും സേവനമനുഷ്ഠിച്ചു.
Content Highlights: Anaya Bangar urges ICC, BCCI to include transgender athletes