
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ കിരീടനേട്ടത്തിന് പിന്നാലെ ഉണ്ടായ വിജയാഘോഷത്തിന്റെയും ബെംഗളൂരുവിൽ നടന്ന അപകടത്തിന്റെയും പശ്ചാത്തലത്തിൽ പ്രത്യേക യോഗം വിളിച്ച് ബിസിസിഐ. ജൂൺ 14 ശനിയാഴ്ചയാണ് യോഗം ചേരുക. ഐപിഎല്ലിന് ശേഷം നടത്തുന്ന വിജയാഘോഷങ്ങൾക്ക് പ്രത്യേക മാർഗനിർദ്ദേശം യോഗത്തിൽ തയ്യാറാക്കിയേക്കും. ബിസിസിഐ വൃത്തങ്ങൾ എഎൻഐയോട് പ്രതികരിച്ചു.
കഴിഞ്ഞയാഴ്ചയാണ് ഐപിഎൽ കിരീടവിജയത്തിന് ശേഷം റോയൽ ചലഞ്ചേഴ്സ് ബെഗംളൂരുവിന്റെ നേതൃത്വത്തിൽ ബെംഗളൂരുവിൽ വിജയാഘോഷം നടന്നത്. പ്രിയ താരങ്ങളെ കാണാനായി ഏകദേശം മൂന്ന് ലക്ഷത്തോളം ആളുകൾ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് തടിച്ചുകൂടിയിരുന്നു. ഇതിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പിന്നാലെ കർണാടക സർക്കാരും ആർസിബിയും മരണപ്പെട്ടവരുടെ കുടുംബത്തിൽ 10 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു.
ബെംഗളൂരു അപകടം കൂടാതെ മറ്റ് വിഷയങ്ങളും ബിസിസിഐ യോഗത്തിൽ ചർച്ചയാകും. അടുത്ത വർഷം ജനുവരിയിൽ ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ നടക്കുന്ന പരമ്പരയുടെ വേദിയാകും യോഗത്തിൽ ചർച്ച ചെയ്യുന്ന മറ്റൊരു അജൻഡ. 2025-26 ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റ് സീസണിന്റെ മത്സരക്രമങ്ങളും യോഗത്തിൽ ചർച്ചയാകും. ആഭ്യന്തര ക്രിക്കറ്റിലെ താരങ്ങളുടെ പെരുമാറ്റ ചട്ടം, താരങ്ങൾക്ക് ശമ്പളത്തിന് പുറമെയുള്ള അലവൻസുകൾ എന്നിവയും ബിസിസിഐ യോഗത്തിൽ പരിശോധിക്കും. താരങ്ങളുടെ പ്രായം തെളിയിക്കുന്ന നിലവിലെ നിയമങ്ങൾ യോഗത്തിൽ പരിശോധിക്കാനും ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്.
Content Highlights: Weeks After Bengaluru Stampede, BCCI Likely To Hold Apex Council Meeting