
ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന് വിരാട് കോഹ്‍ലി വിരമിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രതികരണവുമായി കമന്റേറ്ററും ഇന്ത്യൻ ടീം മുൻ പരിശീലകനുമായിരുന്ന രവി ശാസ്ത്രി. താരത്തിന്റെ വിരമിക്കൽ കൈകാര്യം ചെയ്തതിൽ ബിസിസിഐക്ക് തെറ്റുപറ്റിയെന്നാണ് രവി ശാസ്ത്രി സൂചിപ്പിക്കുന്നത്. സോണി ലിവിനോടാണ് ശാസ്ത്രിയുടെ പ്രതികരണം.
'വിരാട് കോഹ്‍ലിയുടെ കാര്യത്തില്‍ എനിക്കെന്തെങ്കിലും ചെയ്യാന്‍ കഴിയുമായിരുന്നെങ്കില്‍ ഓസ്ട്രേലിയൻ പര്യടനം കഴിഞ്ഞതിന് പിന്നാലെ തന്നെ കോഹ്‍ലിയെ ടെസ്റ്റ് ടീം ക്യാപ്റ്റനാക്കുമായിരുന്നു. ഒരു പരമ്പരയിലെ പ്രകടനം നോക്കി മാത്രം ഒരു കളിക്കാരന്‍റെ മികവിനെ വിലയിരുത്താനാവില്ല. ടെസ്റ്റ് ക്രിക്കറ്റിന്‍റെ അംബാസഡറായിരുന്നു വിരാട് കോഹ്‍ലി. പ്രത്യേകിച്ച് വിദേശ പരമ്പരകളിൽ കോഹ്‍ലിയുടെ സാന്നിധ്യം ഇന്ത്യൻ ടീമിന് നിർണായകമായിരുന്നു. ലോര്‍ഡ്സില്‍ കോഹ്‍ലി കളിച്ച രീതിയും അതിനുശേഷം ടീമിന്‍റെ പ്രകടനത്തിലുണ്ടായ മാറ്റവും അവിശ്വസനീയമായിരുന്നു. അതില്‍ ഞാനും പങ്കാളിയായിട്ടുണ്ട് എന്നോര്‍ക്കുമ്പോള്‍ എനിക്ക് ഏറെ സന്തോഷമുണ്ട്,' രവി ശാസ്ത്രി പറഞ്ഞു.
'വിരാട് കോഹ്‍ലി വിരമിച്ചതിന് ശേഷമാണ് അയാളുടെ മഹത്വം ക്രിക്കറ്റ് ലോകം ചർച്ച ചെയ്യുന്നത്. ഇതിനേക്കാൾ മികച്ച രീതിയിൽ കോഹ്‍ലിയുടെ വിരമിക്കൽ കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നു. അതിനായി താരം വിരമിക്കല്‍ പ്രഖ്യാപിക്കും മുമ്പുതന്നെ ബിസിസിഐ കോഹ്‍ലിയുടെമായി ആശയവിനിമയം നടത്തേണ്ടതുണ്ടായിരുന്നു,' ശാസ്ത്രി വ്യക്തമാക്കി.
മെയ് 12നായിരുന്നു ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരാട് കോഹ്‍ലി വിരമിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ വിരാടിന്റെ കരിയർ രണ്ട് വർഷമെങ്കിലും ബാക്കിയുണ്ടെന്ന വിലയിരുത്തലുകൾക്കിടെയാണ് താരം അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യക്കായി 123 ടെസ്റ്റുകളില്‍ കളിച്ച വിരാട് കോഹ്‍ലി 46.85 ശരാശരിയില്‍ 9230 റണ്‍സാണ് നേടിയത്. 30 സെഞ്ച്വറികളും 31 അര്‍ധസെഞ്ച്വറികളുമാണ് വിരാടിന്റെ പേരിലുള്ളത്.
ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാളാണ് വിരാട് കോഹ്‍ലി. 68 ടെസ്റ്റുകളിൽ ഇന്ത്യൻ നായകനായ വിരാട് കോഹ്‍ലിക്ക് 40ലും രാജ്യത്തെ വിജയത്തിലേക്ക് നയിക്കാൻ സാധിച്ചു. 58.82 ആണ് കോഹ്‍ലിയുടെ വിജയശതമാനം.
Content Highlights: 'Virat Kohli's retirement could've been handled better': Ravi Shastri