
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ക്രിക്കറ്റിന്റെ ഫൈനലിൽ ചരിത്ര നേട്ടവുമായി കഗീസോ റബാദ. മത്സരത്തിൽ ഓസ്ട്രേലിയയുടെ അഞ്ച് വിക്കറ്റുകളാണ് റബാദ എറിഞ്ഞിട്ടത്. ഇതോടെ ഓസ്ട്രേലിയയ്ക്കെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ 50ലധികം വിക്കറ്റ് നേടുന്ന താരമായി റബാദ. ഏറ്റവും കുറഞ്ഞ ബൗളിങ് സ്ട്രൈക്ക് റേറ്റിൽ ഓസീസിനെതിരെ 50 വിക്കറ്റ് തികയ്ക്കുന്ന താരമായി റബാദ. 38 ബൗളിങ് സ്ട്രൈക്ക് റേറ്റിലാണ് ഓസ്ട്രേലിയയ്ക്കെതിരെ റബാദ 50 വിക്കറ്റെന്ന നേട്ടത്തിലെത്തിയത്.
ഇന്ത്യൻ സൂപ്പർ താരം ജസ്പ്രീത് ബുംമ്രയുടെ റെക്കോർഡാണ് ചരിത്ര നേട്ടത്തോടെ റബാദ തിരുത്തിയെഴുതിയത്. 39.9 ബൗളിങ് സ്ട്രൈക്ക് റേറ്റിലാണ് ബുംമ്ര ഓസീസിനെതിരെ ഈ നേട്ടത്തിലെത്തിയത്. റബാദയും ബുംമ്രയും മാത്രമാണ് 40ൽ താഴെ ബൗളിങ് സ്ട്രൈക്ക് റേറ്റിൽ ഓസീസിനെതിരെ 50 വിക്കറ്റെന്ന നേട്ടം സ്വന്തമാക്കിയത്.
അതിനിടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന്റെ ആദ്യ ദിവസം ഓസ്ട്രേലിയയ്ക്കാണ് ആധിപത്യം. മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 72 റൺസെടുത്ത ബ്യൂ വെബ്സ്റ്ററിന്റെയും 66 റൺസ് നേടിയ സ്റ്റീവ് സ്മിത്തിന്റെയും മികവിൽ ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 212 റൺസെടുത്തു. അഞ്ച് വിക്കറ്റെടുത്ത കഗീസോ റബാദയാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങിയത്.
മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കയും തകർച്ച നേരിടുകയാണ്. ആദ്യ ദിവസം സ്റ്റമ്പെടുക്കുമ്പോൾ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തിൽ 43 റൺസെന്ന നിലയിലാണ്. ഓസീസിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിന് ഒപ്പമെത്താൻ ദക്ഷിണാഫ്രിക്കയ്ക്ക് ഇനി 169 റൺസ് കൂടി വേണം.
Content Highlights: Kagiso Rabada Creates History, Breaks Jasprit Bumrah's World Record