
ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി പഞ്ചാബ് കിംഗ്സ് ഫൈനലിലെത്തിയപ്പോള്‍ താരമായത് മുംബൈ പേസർമാരെ നിലത്ത് നിർത്താതെ അടിച്ചോടിച്ച ശ്രേയസ് അയ്യരായിരുന്നു. 41 പന്തില്‍ 87 റണ്‍സെടുത്ത ശ്രേയസിന്‍റെ ഇന്നിംഗ്സാണ് പഞ്ചാബിന് ഐപിഎല്ലില്‍ പഞ്ചാബിന്‍റെ ചരിത്രത്തിലെ രണ്ടാം ഫൈനല്‍ സാധ്യമാക്കിയത്. ശ്രേയസിന്‍റെ ബാറ്റിങ്ങിൽ എടുത്തുപറയേണ്ട ഒന്നാണ് ട്രെന്‍റ് ബോള്‍ട്ടിന്‍റെയും ജസ്പ്രീത് ബുംമ്രയുടെയും യോര്‍ക്കറുകൾ നേരിട്ട വിധം.
ഇതിൽ ബുംമ്രയുടെ മരണയോർക്കറും ഉണ്ടായിരുന്നു. എലിമിനേറ്ററില്‍ വാഷിംഗ്ടണ്‍ സുന്ദറിന്‍റെ അടിതെറ്റിച്ച അസാധ്യ യോര്‍ക്കറിലായിരുന്നു ഗുജറാത്തിന്റെ കയ്യിൽ നിന്നും മുംബൈ ഇന്ത്യൻസ് കളി പിടിച്ചെടുത്തത്. എന്നാൽ ഇത്തവണ ശ്രേയസിനെതിരെ എറിഞ്ഞ അത്തരത്തിലുള്ള പന്ത് എത്തിയത് തേർഡ്‌മാന്‍ ബൗണ്ടറിയിലായിരുന്നു. മത്സരത്തിലെ മികച്ച പന്തെറിഞ്ഞിട്ടും ബൗണ്ടറി വഴങ്ങിയതിന്റെ നിരാശ ബുംമ്രയുടെ മുഖത്തുണ്ടായിരുന്നു.
ഈ ഐപിഎല്ലിലെ ഏറ്റവും മികച്ച ഷോട്ടാണ് അതെന്ന് കമന്‍ററി ബോക്സിലുണ്ടായിരുന്ന ആര്‍സിബി ഇതിഹാസം എ ബി ഡിവില്ലിയേഴ്സ് പറഞ്ഞു. താനായിരുന്നു ആ പന്ത് നേരിട്ടിരുന്നതെങ്കിലും ഒരുപക്ഷെ തന്‍റെ മിഡിൽ സ്റ്റമ്പ് കാറ്റില്‍ പറന്നേനെയെന്ന് ഡിവില്ലിയേഴ്സ് ജിയോ ഹോട‌്സ്റ്റാറിന്‍റെ കമന്‍ററിയില്‍ പറഞ്ഞു.
Content Highlights:AB de Villiers on shreyas iyer batting