മൊഹാലിയില്‍ ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞ് പഞ്ചാബ്; ഫൈനലിലേക്ക് ആർസിബിക്ക് ചെറിയ വിജയലക്ഷ്യം

പഞ്ചാബിനെതിരെ മികച്ച ബോളിങ് പ്രകടനമാണ് ആര്‍സിബി കാഴ്ചവെച്ചത്

dot image

ഐപിഎല്‍ ക്വാളിഫയര്‍ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് 102 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത പഞ്ചാബിനെ 14.1 ഓവറില്‍ 101 റണ്‍സിന് ഓള്‍ഔട്ടാക്കാന്‍ ബെംഗളൂരുവിന് സാധിച്ചു. 17 പന്തില്‍ 26 റണ്‍സെടുത്ത മാര്‍കസ് സ്റ്റോയിനിസാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍.

പഞ്ചാബിനെതിരെ മികച്ച ബോളിങ് പ്രകടനമാണ് ആര്‍സിബി കാഴ്ചവെച്ചത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജോഷ് ഹേസല്‍വുഡും സുയാഷ് ശര്‍മയുമാണ് പഞ്ചാബിനെ എറിഞ്ഞൊതുക്കിയത്. യഷ് ദയാല്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാറും റൊമാരിയോ ഷെഫേര്‍ഡും ഓരോ വിക്കറ്റും സ്വന്തമാക്കി.

ആര്‍സിബിയുടെ ബോളര്‍മാരുടെ ആധിപത്യത്തിന് മുന്നില്‍ പഞ്ചാബിന്റെ ബാറ്റര്‍മാര്‍ക്ക് ഒരുഘട്ടത്തിലും പിടിച്ചുനില്‍ക്കാനായില്ല. പവര്‍ പ്ലേയില്‍ തന്നെ പഞ്ചാബിന്റെ നാല് വിക്കറ്റുകള്‍ വീഴ്ത്താന്‍ ആര്‍സിബി ബോളര്‍മാര്‍ക്ക് സാധിച്ചു. സ്റ്റോയിനിസ് (26) മാത്രമാണ് അല്‍പ്പമെങ്കിലും ചെറുത്തുനിന്നത്. സ്റ്റോയ്നിസിനെ കൂടാതെ 18 റണ്‍സ് വീതമെടുത്ത ഓപണര്‍ പ്രഭ്സിമ്രാന്‍ സിംഗും അസ്മത്തുള്ള ഒമര്‍സായിയും മാത്രമാണ് പഞ്ചാബ് നിരയില്‍ രണ്ടക്കം കടന്ന താരങ്ങള്‍.

രണ്ടാം ഓവര്‍ മുതല്‍ തന്നെ ആര്‍സിബി വിക്കറ്റ് വേട്ട തുടങ്ങി. പ്രിയാന്‍ഷ് ആര്യ (7), പ്രഭ്സിമ്രാന്‍ സിങ്, ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (2), ജോഷ് ഇംഗ്ലിസ് (4) എന്നിവരെല്ലാം പവര്‍പ്ലേ ഓവറുകള്‍ക്കുള്ളില്‍ തന്നെ മടങ്ങിയതോടെ പഞ്ചാബിന്റെ തകര്‍ച്ച തുടങ്ങിയിരുന്നു. പിന്നാലെ നേഹല്‍ വധേര (8), ശശാങ്ക് സിങ് (3), ഇംപാക്റ്റ് പ്ലേയര്‍ മുഷീര്‍ ഖാന്‍ (0) എന്നിവരും കാര്യമായ സംഭാവനകളില്ലാതെ മടങ്ങി.

Content Highlights: IPL 2025 Qualifier 1: Punjab Kings are 101 all out (14.1 overs) vs Royal Challengers Bengaluru

dot image
To advertise here,contact us
dot image