
ഐപിഎല്‍ പതിനെട്ടാം സീസണിലെ പ്ലേ ഓഫ് ടീമുകളുടെ കാര്യത്തിൽ തീരുമാനമായി. ഇന്നലെ ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ചതോടെ മുംബൈ ഇന്ത്യൻസും പ്ലേ ഓഫ് ഉറപ്പിച്ചപ്പോൾ പഞ്ചാബ് കിങ്‌സ്, ഗുജറാത്ത് ടൈറ്റൻസ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നിവർ നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. ഇനി അറിയാനുള്ളത് പ്ലേ ഓഫിലെ ടീമുകളുടെ സ്ഥാനങ്ങളാണ്. ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളവർക്ക് ക്വാളിഫയർ ഒന്നിൽ തോറ്റാൽ പോലും ഫൈനലിലേക്ക് കടക്കാൻ ഒരവസരം കൂടിയുണ്ടാകും.
അതേസമയം ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ പൂർത്തിയാകുന്നതോടെ സീസണിലെ റണ്‍ വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് പോരാട്ടവും കടുക്കും. നിലവിൽ പ്ലേ ഓഫ് ഉറപ്പിച്ച ടീമുകളിൽ റൺ വേട്ടയിൽ മുന്നിലുള്ള താരങ്ങളെ നോക്കാം.
ഗുജറാത്ത് ടൈറ്റൻസിന്റെ രണ്ട് താരങ്ങളായ സായ് സുദർശനും ശുഭ്മാൻ ഗില്ലുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. 617, 603 റൺസുകളാണ് ഇരുവർക്കുമുള്ളത്. മൂന്നാമത് മുംബൈയുടെ സൂര്യകുമാർ യാദവാണ്. 583 റൺസാണ് താരം ഇതുവരെ നേടിയിട്ടുള്ളത്. ഗുജറാത്തും മുംബൈയും പ്ലേ ഓഫ് യോഗ്യത നേടിയവരാണ്.
യശ്വസി ജയ്‌സ്വാൾ 559 റൺസ് നേടി നാലാമത് ഉണ്ടെങ്കിലും രാജസ്ഥാൻ റോയൽസ് പുറത്തായതിനാൽ ഇനി മുന്നേറ്റം സാധ്യമല്ല. രാജസ്ഥാന്റെ 14 മത്സരങ്ങൾ പൂർത്തിയായതുമാണ്. 505 റൺസുമായി അഞ്ചാമതുള്ള വിരാട് ആർസിബിക്കൊപ്പം പോരാട്ടം തുടരും.
ആറാമതുള്ള കെ എൽ രാഹുലിന് 504 റൺസ് ഉണ്ടെങ്കിലും പ്ലേ ഓഫ് യോഗ്യതയില്ലാത്തത് തിരിച്ചടിയാകും. ഒരൊറ്റ മത്സരം മാത്രമാണ് ഗ്രൂപ്പ് ഘട്ടത്തിൽ ബാക്കിയുള്ളത്. 500 റൺസുമായി ഏഴാമതുള്ള ജോസ് ബട്ട്ലർക്ക് ഗുജറാത്ത് പ്ലേ ഓഫ് യോഗ്യത നേടിയതുകൊണ്ട് തന്നെ മുന്നേറാൻ കഴിയും. 458 റൺസുമായി എട്ടാമതുള്ള പ്രഭ്സിമ്രാൻ സിങിനും പ്ലേ ഓഫ് നേടിയ പഞ്ചാബിനൊപ്പം മുന്നേറാൻ അവസരമുണ്ട്.
ഐപിഎല്ലിന്‍റെ തുടക്കത്തില്‍ ഓറഞ്ച് ക്യാപ്പിനായി കടുത്ത മത്സരം കാഴ്ചവെച്ചിരുന്ന ലക്നൗ സൂപ്പര്‍ ജയന്‍റ്സ് വെടിക്കെട്ട് വീരന്‍മാരായ നിക്കോളാസ് പുരാനും മിച്ചല്‍ മാര്‍ഷുമാണ് കനത്ത തിരിച്ചടി നേരിട്ട രണ്ട് താരങ്ങള്‍. ഇരുവരും ഒമ്പതും പത്തും സ്ഥാനത്തുണ്ടെങ്കിലും
ലഖ്‌നൗ പ്ലേ ഓഫ് യോഗ്യത നേടിയില്ല എന്നതിനാല്‍ ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തില്‍ ഇനി സാധ്യതയില്ല.
Content Highlights: who will win orange cap, chances after play off berth