
രോഹിത് ശർമയും വിരാട് കോഹ്‌ലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് പിന്നാലെ ആരൊക്കെയാകും ഇന്ത്യയുടെ ടോപ് ഫോറിൽ ഇറങ്ങുക എന്ന ആകാംഷ ആരാധകർക്കുണ്ട്. ഇരുവരുമില്ലാതെ ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയ്‌ക്കൊരുങ്ങുമ്പോൾ ആർക്കൊക്കെ
ആ സ്ഥാനം ലഭിക്കുമെന്ന് കണ്ടറിയണം. ബിസിസിഐ ഇതുവരെ ക്യാപ്റ്റന്മാരെയും ഇംഗ്ലണ്ടിനെതിരെയുള്ള ടീമിനെയും പ്രഖ്യാപിച്ചിട്ടില്ല.
ക്യാപ്റ്റൻ സ്ഥാനങ്ങളിൽ ശുഭ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിങ്ങനെ നിരവധി പേരുകള്‍ സെലക്ഷന്‍ കമ്മിറ്റിയുടെ മുന്നിലുണ്ട്. അതേ സമയം ഇനിയങ്ങോട്ട് ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ ആദ്യ നാലിൽ കളിക്കേണ്ടവരുടെ പേര് ചൂണ്ടികാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ കെ എല്‍ രാഹുലും യശസ്വി ജയ്സ്വാളും ഓപ്പണര്‍മാരായി ഇറങ്ങണമെന്ന് ജാഫര്‍ പറഞ്ഞു. ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ഇരുവരുടെയും പ്രകടനമാണ് ജാഫർ ഇതിനായി മുന്നിൽ വെച്ചിട്ടുള്ളത്.
മൂന്നാം സ്ഥാനത്ത് സായ് സുദര്‍ശന്‍ കളിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചുവെന്നും യുവതാരത്തിന് കൂടുതൽ അവസരം നൽകണമെന്നും ജാഫർ പറഞ്ഞു. 'നാലാം സ്ഥാനത്തേക്ക് യോഗ്യന്‍ ശുഭ്മാന്‍ ഗില്‍ തന്നെയാണ്. വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹം ഓപ്പണറാണ്, പക്ഷേ ടെസ്റ്റ് ക്രിക്കറ്റില്‍ അദ്ദേഹം നാലിലേക്ക് മാറേണ്ടതുണ്ട്. കോഹ്‌ലിയുടെ സ്ഥാനത്ത് ഗില്‍ കളിക്കട്ടെ', ജാഫര്‍ വ്യക്തമാക്കി.
Content Highlights: Wasim Jaffer suggests players who should play in the top four