അയര്‍ലന്‍ഡിനെതിരായ രണ്ടാം ഏകദിനം; ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ വിജയം

ട്രിസ്റ്റണ്‍ സ്റ്റബ്‌സിന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ മികവിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്‌കോറിലെത്തിയത്

dot image

അയര്‍ലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ 174 റൺസിൻ്റെ വമ്പന്‍ വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 343 റണ്‍സെടുത്തു. ട്രിസ്റ്റണ്‍ സ്റ്റബ്‌സിന്റെ വെടിക്കെട്ട് സെഞ്ച്വറി മികവിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്‌കോറിലെത്തിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ അയര്‍ലന്‍ഡ് 30.3 ഓവറില്‍ 169 റണ്‍സില്‍ ഓള്‍ഔട്ടായി.

ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ തിളങ്ങിയപ്പോള്‍ ഐറിഷ് ബാറ്റിങ് നിരയില്‍ ആര്‍ക്കും വ്യക്തിഗത സ്‌കോര്‍ 30 റണ്‍സില്‍ കൂടുതല്‍ നേടാനായില്ല. 21 പന്തില്‍ പുറത്താകാതെ 29 റണ്‍സ് നേടിയ ക്രൈഗ് യങ്ങാണ് അയര്‍ലന്‍ഡിന്റെ ടോപ് സ്‌കോറര്‍. ഗാവിന്‍ ഹോയ് (23), മാര്‍ക് അഡയര്‍ (21), ഗ്രഹാം ഹ്യൂം (21), ഹാരി ടെക്ടര്‍ എന്നിവര്‍ ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലിസാഡ് വില്ല്യംസ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ലുങ്കി എന്‍ഗിഡിയും ജോണ്‍ ഫോര്‍ച്യൂണും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ട്രിസ്റ്റണ്‍ സ്റ്റബ്‌സ് തന്റെ ആദ്യത്തെ ഏകദിന സെഞ്ച്വറി നേടി തിളങ്ങി. 81 പന്തില്‍ പുറത്താകാതെ എട്ട് ഫോറും മൂന്ന് സിക്‌സും സഹിതം 112 റണ്‍സാണ്സ്റ്റബ്‌സിന്റെ സമ്പാദ്യം. വിയാന്‍ മുള്‍ഡര്‍ 43 റണ്‍സുമെടുത്തു.

ഓപ്പണര്‍മാരായ റയാന്‍ റിക്ലത്തോണും തെംബ ബാവുമയും മികച്ച തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നല്‍കിയത്. റിക്ലത്തോണ്‍ 40, ബാവുമ 35, റാസി വാന്‍ഡര്‍ ഡസന്‍ 35 എന്നിങ്ങനെയാണ് മുന്‍നിരയിലെ സ്‌കോറുകള്‍. കൈല്‍ വെറെയ്നെ അര്‍ധ സെഞ്ച്വറി നേടി. 64 പന്തില്‍ 67 റണ്‍സാണ് വെറെയ്‌നെയുടെ സമ്പാദ്യം.

Content Highlights: Ireland vs South Africa 2nd ODI: South Africa beat Ireland by 174 runs

dot image
To advertise here,contact us
dot image