404 നോട്ടൗട്ട്, റെക്കോര്ഡില് ലാറയെയും യുവരാജിനെയും മറികടന്നു; ചരിത്രം കുറിച്ച് യുവതാരം

ആഭ്യന്തര ക്രിക്കറ്റിലെ അണ്ടര് 19 വിഭാഗത്തിലെ ചതുര്ദിന ടൂര്ണമെന്റാണ് കൂച്ച് ബെഹാര് ട്രോഫി

dot image

ഷിമോഗ: അണ്ടര് 19 കൂച്ച് ബെഹാര് ട്രോഫി ക്രിക്കറ്റില് ചരിത്രമെഴുതി കര്ണാടക താരം പ്രകാര് ചതുര്വേദി. മുംബൈയ്ക്കെതിരായ ഫൈനലില് പുറത്താവാതെ 404 റണ്സ് അടിച്ചുകൂട്ടിയാണ് പ്രകാര് റെക്കോര്ഡ് സ്വന്തമാക്കിയത്. മത്സരത്തില് 638 പന്തില് നിന്ന് 46 ഫോറും മൂന്ന് സിക്സും അടക്കമാണ് താരം 404 റണ്സെടുത്തത്.

കൂച്ച് ബെഹാര് ട്രോഫി ഫൈനലില് ഒരു താരം നേടുന്ന ഏറ്റവും ഉയര്ന്ന വ്യക്തിഗത സ്കോറാണിത്. അണ്ടര് 19 ടൂര്ണമെന്റില് 400 റണ്സെന്ന നാഴികക്കല്ല് പിന്നിട്ട ആദ്യ താരമെന്ന റെക്കോര്ഡും 24കാരനായ പ്രകാര് ചതുര്വേദി സ്വന്തമാക്കി. റെക്കോര്ഡില് യുവരാജ് സിങ്ങിനെയാണ് പ്രകാർ മറികടന്നത്. കീനൻ സ്റ്റേഡിയത്തിൽ നടന്ന കൂച്ച് ബെഹാർ ട്രോഫി ഫൈനലില് യുവരാജ് നേടിയ 358 റണ്സായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ. ടെസ്റ്റ് ക്രിക്കറ്റില് വെസ്റ്റ് ഇന്ഡീസ് ഇതിഹാസം ബ്രയാന് ലാറ സ്വന്തമാക്കിയ 400 റണ്സെന്ന അപൂര്വ റെക്കോര്ഡും ഇതോടെ പഴങ്കഥയായി.

ആഭ്യന്തര ക്രിക്കറ്റിലെ അണ്ടര് 19 വിഭാഗത്തിലെ ചതുര്ദിന ടൂര്ണമെന്റാണ് കൂച്ച് ബെഹാര് ട്രോഫി. മുംബൈയ്ക്കെതിരായ കലാശപ്പോരില് 223 ഓവറില് 890 റണ്സാണ് കര്ണാടക സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സില് മുംബൈ 380 റണ്സിന് ഓള്ഔട്ടായിരുന്നു. പ്രകാറിന്റെ തകര്പ്പന് പ്രകടനത്തിന്റെ മികവില് കര്ണാടക ഒന്നാം ഇന്നിങ്സ് ലീഡ് ഉറപ്പാക്കുകയും കിരീടം സ്വന്തമാക്കുകയും ചെയ്തു. കര്ണാടകയ്ക്ക് വേണ്ടി ഇന്ത്യന് കോച്ച് രാഹുല് ദ്രാവിഡിന്റെ മകന് സ്മിത്ത് ദ്രാവിഡ് 22 റണ്സെടുത്ത് പുറത്തായിരുന്നു.

dot image
To advertise here,contact us
dot image