പാലക്കാട് : പെരുവെമ്പിലെ തോട്ടുപാലത്ത് മാനസികാരോഗ്യം കുറഞ്ഞ യുവാവിനെ വൈദ്യുതപോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു കൊല്ലപ്പെടുത്തിയ സംഭവത്തിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം തടവ്. പാലക്കാട് 1st അഡീഷണൽ ഡിസ്ട്രിക്കറ്റ് കോടതിയുടേതാണ് വിധി. പെരുവെമ്പ് തോട്ടുപാലംവീട്ടിൽ പരേതനായ പൊന്നന്റെ മകൻ രാജേന്ദ്രനാണ് (34) കൊല്ലപ്പെട്ടത്.
പെരുവെമ്പ് കിഴക്കേ തോട്ടുപാലം സ്വദേശികളായ വിജയൻ (53), കുഞ്ചപ്പൻ (64), ബാബു (50), മുരുഗൻ (44), മുത്തു (74), രമണൻ (45), മരുളീധരൻ (40), രാധാകൃഷ്ണൻ (61) എന്നിവരാണ് പ്രതികൾ. 2018-ൽ ആരംഭിച്ച വിചാരണ നടപടികൾക്കുശേഷമാണ് കോടതി ഇന്ന് വിധി പറഞ്ഞത്. 2010 മാർച്ച് 9 നാണ് രാജേന്ദ്രനെ പ്രതികൾ കെട്ടിയിട്ട് മർദ്ദിച്ച് കൊലപ്പെടുത്തിയത്.
സംഭവദിവസം രാത്രി ചിലരെ രാജേന്ദ്രൻ ആക്രമിച്ചതായും ഇതിൽ പ്രകോപിതരായ ഒരുസംഘമാളുകൾ രാജേന്ദ്രനെ വീടിനുസമീപം ക്രൂരമായി മർദ്ദിച്ചെന്ന് കേസിൽ പറയുന്നു. മരിച്ച രാജേന്ദ്രൻ്റെ അമ്മ രുഗ്മണി കഴിഞ്ഞ 14 വർഷമായി നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് കോടതി വിധി.