'നോവൽ വായിച്ചുസമയം കളഞ്ഞതിൽ ലജ്ജിക്കുന്നു,കലാകാരന്റെ കോണോത്തിലെ ആവിഷ്ക്കാരസ്വാതന്ത്ര്യം':ഹരിഷ് പേരടി

നോവൽ വായിച്ച് വിശ്വസിച്ച പൊതുസമൂഹത്തെയും ആ മനുഷ്യനെയും ഒരു ഉളുപ്പുമില്ലാതെ കളിയാക്കുകയാണെന്നും ഹരിഷ് പേരടി പറഞ്ഞു
'നോവൽ വായിച്ചുസമയം കളഞ്ഞതിൽ ലജ്ജിക്കുന്നു,കലാകാരന്റെ കോണോത്തിലെ ആവിഷ്ക്കാരസ്വാതന്ത്ര്യം':ഹരിഷ് പേരടി

ആടുജീവിതം നോവൽ രചയിതാവ് ബെന്യാമിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി. നോവലിനും സിനിമക്കുവേണ്ടി ഒരു മനുഷ്യന്റെ ജീവിതത്തെ നടന്ന കഥയെന്ന പിൻബലത്തോടെ മാർക്കറ്റ് ചെയ്യുകയാണ്. എല്ലാം കഴിഞ്ഞ് അയാളുടെ ജീവിതത്തിന്റെ 30 ശതമാനമേയുള്ളു ബാക്കിയൊക്കെ കലാകാരന്റെ കോണോത്തിലെ ആവിഷ്ക്കാര സ്വാതന്ത്ര്യമാണെന്നുമായിരുന്നു വിമർശനം. നോവൽ വായിച്ച് വിശ്വസിച്ച പൊതുസമൂഹത്തെയും ആ മനുഷ്യനെയും ഒരു ഉളുപ്പുമില്ലാതെ കളിയാക്കുകയാണെന്നും ഹരിഷ് പേരടി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

'നോവൽ വായിച്ച് സമയം കളഞ്ഞതിൽ ലജ്ജിക്കുന്നു. നിങ്ങളുടെ ആട് ജീവിതം ഇപ്പോഴും തുടരുകയാണെന്ന് പറയാൻ സങ്കടമുണ്ട്. ക്ഷമിക്കുക. ഈ വൃത്തികേടിന് പരിഹാരമായി ഈ മനുഷ്യൻ കോടികളുടെ പ്രതിഫലം അർഹിക്കുന്നുണ്ട് എന്ന് തന്നെയാണ് എന്റെ പക്ഷം. ഒരു മനുഷ്യന്റെയും ജീവിതം വെച്ച് ഇനി ഒരുത്തനും സാഹിത്യം കളിക്കാതിരിക്കാൻ അത് ഒരു മാതൃകയാവണം...ഷുക്കൂറിനോടൊപ്പം', ഹരീഷ് പേരടി കുറിച്ചു.

തന്റെ കഥയായ ആടുജീവിതത്തിലെ നായകൻ നജീബ് ആണെന്നും അത് ഷുക്കൂർ അല്ലെന്നുമാണ് ബെന്യാമിൻ കഴിഞ്ഞ ദിവസം പറഞ്ഞത്. അനേകം ഷുക്കൂറുമാരിൽ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബെന്നും 30% ലും താഴെ മാത്രമേ അതിൽ ഷുക്കൂർ ഉള്ളു എന്നുമാണ് ബെന്യാമിൻ പറയുന്നത്. നോവൽ സിനിമയായി പുറത്തിറങ്ങിയ ശേഷം നജീബുമായി ബന്ധപ്പെട്ട് ചർച്ചകൾ ഉടലെടുക്കുന്ന സാഹചര്യത്തിലായിരുന്നു ബെന്യാമിൻ്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റ്:

നോവലിനും സിനിമക്കുവേണ്ടി ഒരു മനുഷ്യന്റെ ജീവിതത്തെ നടന്ന കഥയെന്ന പിൻബലത്തോടെ മാർക്കറ്റ് ചെയ്യുക...എല്ലാം കഴിഞ്ഞ് അയാളുടെ ജീവിതത്തിന്റെ 30% മേയുള്ളു ബാക്കിയൊക്കെ കലാകാരന്റെ കോണോത്തിലെ ആവിഷ്ക്കാര സ്വാതന്ത്ര്യമാണെന്നും..ആ നോവലിന്റെ പിൻകുറിപ്പിൽ വ്യക്തമായി എഴുതിയ "കഥയുടെ പൊടിപ്പും തൊങ്ങലും" വളരെ കുറച്ച് മാത്രമേയുള്ളു(10%) എന്ന് വായിച്ച് അത് വിശ്വസിച്ച പൊതുസമൂഹത്തെയും ആ മനുഷ്യനെയും ഒരു ഉളുപ്പുമില്ലാതെ കളിയാക്കുക...ഈ സാഹിത്യ സർക്കസ്സ് കമ്പനി ഒരു മനുഷ്യന്റെ ജീവിതത്തിൽ ഒരിക്കലും നടക്കാത്ത മനുഷ്യവിരുദ്ധവും മൃഗവിരുദ്ധവുമായ ഒരു കാര്യം വെച്ചാണ് വിൽപ്പനയുടെ ഈ ഊഞ്ഞാലാട്ടം നടത്തിയെതെന്ന് അറിയുമ്പോൾ ഈ നോവൽ വായിച്ച് സമയം കളഞ്ഞതിൽ ഞാൻ ലജ്ജിക്കുന്നു..ഷൂക്കൂർ ഇക്കാ നിങ്ങളുടെ ആദ്യത്തെ കഫീൽ ഒരു അറബിയായിരുന്നെങ്കിൽ ഇന്നത്തെ നിങ്ങളുടെ കഫീൽ ഒരു മലയാള സാഹിത്യകാരനാണ്..നിങ്ങളുടെ ആട് ജീവിതം ഇപ്പോഴും തുടരുകയാണെന്ന് പറയാൻ സങ്കടമുണ്ട്...ക്ഷമിക്കുക..🙏 ഈ വൃത്തികേടിന് പരിഹാരമായി ഈ മനുഷ്യൻ കോടികളുടെ പ്രതിഫലം അർഹിക്കുന്നുണ്ട് എന്ന് തന്നെയാണ് എന്റെ പക്ഷം..ഒരു മനുഷ്യന്റെയും ജീവിതം വെച്ച് ഇനി ഒരുത്തനും സാഹിത്യം കളിക്കാതിരിക്കാൻ അത് ഒരു മാതൃകയാവണം...ഷുക്കൂറിനോടൊപ്പം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com