അനധികൃത ട്രെയിൻ യാത്ര; ഒരു വർഷത്തിനിടെ മൂന്ന് ഉദ്യോഗസ്ഥർ പിരിച്ചെടുത്തത് ഒരു കോടി പിഴ
മെയിൽ, സബർബൻ, പാസഞ്ചർ, എക്സ്പ്രസ് തുടങ്ങിയ തീവണ്ടികളിൽ നടത്തിയ പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥരുടെ നടപടി
19 March 2023 2:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചെന്നൈ: ദക്ഷിണ റെയിൽവേയിൽ അനധികൃതമായി യാത്ര ചെയ്തവരിൽ നിന്നും ഒരു കോടിയിലേറെ രൂപ പിഴ ഈടാക്കി മൂന്ന് റൈയിൽവേ ഉദ്യോഗസ്ഥർ. ചെന്നൈ ഡിവിഷനിലെ മൂന്ന് ടിക്കറ്റ് പരിശോധകരാണ് അനധികൃതമായി യാത്ര ചെയ്തവരിൽ നിന്നും പിഴ ഈടാക്കിയത്. ഡെപ്യൂട്ടി ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർ എസ് നന്ദകുമാർ, ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർ റോസ്‌ലിൻ ആരോഗ്യ മേരി, സീനിയർ ടിക്കറ്റ് എക്സാമിനർ ശക്തിവേൽ എന്നിവരാണ് ഉദ്യോഗസ്ഥർ. 2022 ഏപ്രിൽ 1 മുതൽ 2023 മാർച്ച് 16 വരെയുളള കണക്കാണിത്.
മെയിൽ, സബർബൻ, പാസഞ്ചർ, എക്സ്പ്രസ് തുടങ്ങിയ തീവണ്ടികളിൽ നടത്തിയ പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥരുടെ നടപടി. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പിഴയിനത്തിൽ ഒരു വർഷം ഏറ്റവും കൂടുതൽ തുക പിഴ ഈടാക്കിയ ഉദ്യോഗസ്ഥനാണ് നന്ദകുമാർ. 27,787 കേസുകളിൽ നിന്ന് 1.55 കോടി രൂപയാണ് പിഴ ഇനത്തിൽ ഡെപ്യൂട്ടി ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർ എസ് നന്ദകുമാർ പിടിച്ചെടുത്തത്. ഏറ്റവും കൂടുതൽ പിഴ ഈടാക്കിയതിന് ദക്ഷിണ റെയിൽവേയുടെ നിരവധി പുരസ്കാരങ്ങളും നന്ദകുമാറിന് ലഭിച്ചിട്ടുണ്ട്.
ദക്ഷിണ റെയിൽവേയുടെ ഉദ്യോഗസ്ഥനായ ശക്തിവേൽ ബാസ്കറ്റ്ബോൾ താരം കൂടിയാണ്. 1.10 കോടി രൂപയാണ് പിഴ ഇനത്തിൽ ശക്തിവേൽ ഈടാക്കിയത്. അതേ സമയം ഇന്ത്യൻ റെയിൽവേയിലെ ടിക്കറ്റ് പരിശോധകരിൽ ഏറ്റവും കൂടുതൽ തുക പിഴ ഈടാക്കിയ വനിതയാണ് ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർ റോസ്‌ലിൻ ആരോഗ്യ മേരി. 1.03 കോടി രൂപയാണ് പിഴ ഇനത്തിൽ റോസ്‌ലിൻ ഈടാക്കിയത്.
STORY HIGHLIGHTS: three ticket checking staff of chennai railway division have collected over rs 1 crore in penalty