
മുംബൈ: സൽമാനെ ഭയപ്പെടുത്തുന്ന വിധത്തിൽ വെടിയുതിർക്കാൻ അൻമോൽ ബിഷ്‌ണോയി നിർദ്ദേശിച്ചതായി മുംബൈ പൊലീസിൻ്റെ കുറ്റപത്രം. മഹാരാഷ്ട്രയിലെ കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് (MCOCA) കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് മുംബൈ പൊലീസ് ഇത് സംബന്ധിച്ച വിവരങ്ങൾ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നടൻ സൽമാൻ ഖാനെ ഭയപ്പെടുത്തുന്ന വിധത്തിൽ വെടിയുതിർക്കാൻ അൻമോൽ ബിഷ്‌ണോയി പറയുന്ന സംഭാഷണങ്ങളുടെ പകർപ്പുകൾ കോടതിയിൽ സമർപ്പിച്ചിരുന്നു. അടുത്തിടെ നടൻ സൽമാൻ ഖാൻ്റെ വസതിക്ക് നേരെയുണ്ടായ വെടിവയ്പ്പിൽ ജയിലിൽ കഴിയുന്ന ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്‌ണോയിയും കുറ്റകൃത്യത്തിൽ പങ്കാളിയാണെന്ന് നേരത്തെ മുംബൈ പൊലീസ് കണ്ടെത്തിയിരുന്നു.
സാമ്പത്തിക നേട്ടങ്ങൾക്കായി ആണ് ലോറൻസ് ബിഷ്‌ണോയിയും സംഘവും നടനെ കൊല്ലാൻ തീരുമാനിച്ചതെന്നും പൊലീസ് വ്യക്തമാക്കി. നടൻ സൽമാൻ ഖാനെ ഭയപ്പെടുത്തുന്ന വിധത്തിൽ വെടിയുതിർക്കാൻ ഗുപ്തയോട് അൻമോൾ പറയുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളുമുണ്ട്. 'ഈ ജോലി ചെയ്യുന്നത് കൊണ്ട് നിങ്ങൾ ചരിത്രം സൃഷ്ടിക്കുമെന്നും എല്ലാ പത്രങ്ങളിലും മറ്റ് മാധ്യമങ്ങളിലും നിങ്ങളുടെ പേര് ഉണ്ടാകു'മെന്നും വിക്കികുമാർ ഗുപ്തയോട് അൻമോൽ ബിഷ്‌ണോയി പറഞ്ഞതായും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗുണ്ടാസംഘത്തലവന്‍ ലോറൻസ് ബിഷ്‌ണോയിയും സഹോദരൻ അൻമോൽ ബിഷ്‌ണോയിയും നടൻ സൽമാൻ ഖാൻ്റെ വസതിക്ക് നേരെയുണ്ടായ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അവകാശപ്പെട്ടിരുന്നു.
ഏപ്രിൽ 14-ന് പുലർച്ചെ 4:52നാണ് സൽമാൻ ഖാൻ്റെ മുംബൈയിലെ വസതിയായ ഗാലക്‌സി അപ്പാർട്ട്‌മെൻ്റിന് നേരെവെടിവെയ്പ്പ് നടന്നത്. വെടിയുണ്ടകളിൽ ഒന്ന് സൽമാൻ്റെ വീടിൻ്റെ ഭിത്തിയിൽ പതിച്ചപ്പോൾ മറ്റൊരു ബുള്ളറ്റ് അവിടെ സ്ഥാപിച്ചിരുന്ന സുരക്ഷാവലയം തുളച്ച് വീടിനുള്ളിലെ ഡ്രോയിംഗ് റൂമിൻ്റെ ഭിത്തിയിൽ പതിക്കുകയായിരുന്നു. ഇതിന് ശേഷം ബൈക്ക് പള്ളിക്ക് സമീപം ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെട്ടു. ഈ കേസിൽ ജൂൺ നാലിന് ഉച്ചയ്ക്ക് 12 മണിയോടെ മുംബൈ പൊലീസിലെ ക്രൈംബ്രാഞ്ചിലെ നാല് ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്താൻ സൽമാൻ ഖാൻ്റെ വീട്ടിലെത്തിയിരുന്നു. അതിനോടനുബന്ധിച്ച് ഭീഷണി സന്ദേശം വന്നതായും പൊലീസ് പറയുന്നു.