
മുംബൈ: പാകിസ്താനില്‍ പോകാനായി വ്യാജരേഖകള്‍ ചമച്ച യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശ് സ്വദേശിയായ യുവതിക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലുടെ പരിചയപ്പെട്ട കാമുകനെ വിവാഹം കഴിക്കാനായാണ് യുവതി കഴിഞ്ഞവര്‍ഷം രണ്ടുമക്കളോടൊപ്പം പാകിസ്താനില്‍പോയത്. ഇതിനായി യുവതി വ്യാജരേഖകള്‍ ചമച്ചെന്നാണ് പൊലീസ് കണ്ടെത്തല്‍. മറ്റൊരു പേരില്‍ വ്യാജ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, മക്കളുടെ പേരില്‍ വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ നിര്‍മിക്കുകയും തുടര്‍ന്ന് ഇത് ഉപയോഗിച്ച് വ്യാജപേരില്‍ പാസ്‌പോര്‍ട്ട് സ്വന്തമാക്കുകയുമായിരുന്നുവെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
മഹാരാഷ്ട്രയിലെ താനെയില്‍ താമസക്കാരിയായ യുവതിക്ക് ഇതിന് സഹായം നല്‍കിയത് താനെയില്‍ വ്യാപാരസ്ഥാപനം നടത്തുന്നയാളാണെന്നും ദേശീയ മാധ്യമങ്ങൽ റിപ്പോർട്ട് ചെയ്യുന്നു. ഈ വ്യാജരേഖകള്‍ സഹിതം യുവതി പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കുകയും പൊലീസ് വെരിഫിക്കേഷന്‍ ലഭിക്കുകയുംചെയ്തു. പിന്നാലെ ഇതേ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് യുവതി പാകിസ്താനിലേക്ക് യാത്രചെയ്‌തെന്നാണ് പൊലീസ് പറയുന്നത്.വിവാഹിതയും രണ്ട് പെണ്‍മക്കളുടെ അമ്മയുമായ 23കാരി കഴിഞ്ഞവര്‍ഷമാണ് മാതാവിനൊപ്പം താമസിക്കാനായി യുപിയില്‍നിന്ന് താനെയിലെത്തിയത്. ഭര്‍ത്താവിന്റെ ഉപദ്രവം കാരണമാണ് യുവതി നാടുവിട്ട് താനെയിലെത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. ഇതിനിടെ ഇന്‍സ്റ്റഗ്രാമില്‍ പാകിസ്താന്‍ സ്വദേശിയായ യുവാവുമായി സൗഹൃദത്തിലായി. ഈ സൗഹൃദം പ്രണയമായി വളരുകയും ഇരുവരും വിവാഹംകഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്നാണ് യുവാവിന്റെ സ്വദേശമായ പാകിസ്താനിലെ അബോട്ടബാദിലേക്ക് പോകാനായി യുവതി വ്യാജ തിരിച്ചറിയല്‍രേഖകള്‍ നിര്‍മിച്ചത്.
പാകിസ്താനിലേക്ക് പോയാല്‍ തന്റെ ഭര്‍ത്താവ് അന്വേഷിക്കുമെന്നും പൊലീസിനെ സമീപിക്കുമെന്നും യുവതി ഭയന്നിരുന്നു. അതിനാല്‍ ഒരിക്കലും പിടികൊടുക്കാതിരിക്കാനാണ് മറ്റൊരു പേരില്‍ വ്യാജ രേഖകള്‍ നിര്‍മിച്ചതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞവര്‍ഷം ഒക്ടോബറോടെയാണ് യുവതി രണ്ട് മക്കള്‍ക്കൊപ്പം പാകിസ്താനിലെ അബോട്ടബാദിലേക്ക് പോയത്. ഒരുമാസത്തെ വിസയില്‍ പാകിസ്താനിലെത്തിയ യുവതി കാമുകനെ വിവാഹം കഴിച്ചു. തുടര്‍ന്ന് ആറുമാസത്തേക്ക് കൂടി വിസ കാലാവധി നീട്ടിനല്‍കാന്‍ അപേക്ഷ നല്‍കിയെങ്കിലും ഇത് തള്ളിപ്പോയി. ഇതോടെയാണ് യുവതി കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായത്.