എന്‍ഡിഎയ്ക്ക് തിരിച്ചടി; ധ്രുവ് റാത്തിക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ

ഇന്‍ഡ്യാ മുന്നണിയെ നിഷ്പ്രഭമാക്കി 400 സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാവുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരുടെ അവകാശവാദം.
എന്‍ഡിഎയ്ക്ക് തിരിച്ചടി; ധ്രുവ് റാത്തിക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം നേരിട്ട തിരിച്ചടിയില്‍ യുട്യൂബറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ധ്രുവ് റാത്തിയുടെ പങ്കിനെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ. ഉത്തര്‍പ്രദേശ് അടക്കം ബിജെപി ഹൃദയഭൂമിയില്‍ ബിജെപിക്ക് അടിപതറിയതില്‍ സോഷ്യല്‍ മീഡിയയിലെ ധ്രുവിന്റെ ഇടപെടല്‍ വലിയ പങ്കുവഹിച്ചെന്നും സാധാരണക്കാരുടെ നെഞ്ചില്‍ കയറികൂടിയത് ധ്രുവിന്റെ വാക്കുകളാണെന്നും സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നു.

ഇന്‍ഡ്യാ മുന്നണിയെ നിഷ്പ്രഭമാക്കി 400 സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാവുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരുടെ അവകാശവാദം. എന്നാല്‍ അന്തിമ ഫലം പുറത്ത് വരുമ്പോള്‍ എന്‍ഡിഎ സഖ്യം 290 സീറ്റിലൊതുങ്ങിയെന്ന് മാത്രമല്ല, നൂറ് കടക്കില്ലെന്ന് ബിജെപി പറഞ്ഞ ഇന്‍ഡ്യാ സഖ്യം 235 സീറ്റില്‍ മുന്നേറുകയുമാണ്. രാജ്യത്തിന്റെ അടിസ്ഥാന വര്‍ഗത്തിന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച് മോദി സര്‍ക്കാരിനെ തുറന്നുകാട്ടിയ ധ്രുവ് റാത്തിയുടെ വീഡിയോ മിനിറ്റുകള്‍ക്കകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

2024 ഫെബ്രുവരി 22- ന് ധ്രുവ് റാത്തി പോസ്റ്റ് ചെയ്ത ' ഇന്ത്യ ഏകാധിപത്യത്തിലേക്ക് പോവുകയാണോ?' എന്ന ഒരൊറ്റ വീഡിയോ മാത്രം കണ്ടത് കോടികണക്കിന് പേരായിരുന്നു. ശേഷം ഇത് വരെയുള്ള തുടര്‍ച്ചയായ ദിവസങ്ങളിലെ ട്വിറ്റര്‍ ട്രെന്‍ഡിങ്ങില്‍ ഇത് ആദ്യ പത്തില്‍ ഇടം പിടിച്ചു. ആരോപണ പ്രത്യാരോപണങ്ങളല്ലാതെ കൃത്യമായ വിവരങ്ങള്‍ പങ്ക് വെക്കാന്‍ ശ്രമിച്ച് വിശകലനം ചെയ്യുന്ന രീതിയാണ് ധ്രുവിന്റേത്.

മാസത്തില്‍ പത്തില്‍ താഴെ വീഡിയോ മാത്രമാണ് ധ്രുവ് യുട്യൂബില്‍ പോസ്റ്റ് ചെയ്യാറുള്ളത്.എന്നിട്ട് പോലും ഇന്ത്യയുടെ മുഖ്യ വാര്‍ത്താ ചാനലുകളേക്കാള്‍ അധികം ഏകദേശം 20 മില്യണ്‍ സബ്സ്‌ക്രൈബേഴ്‌സ് ധ്രുവിനുണ്ട് . കഴിഞ്ഞ വര്‍ഷത്തെ ടൈം മാഗസിന്റെ 'Next Generation Leaders' പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാരന്‍ കൂടിയാണ് ധ്രുവ്.

ഹിന്ദിയിലാണ് ധ്രുവ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്ന് എന്നതാണ് മറ്റൊരു പ്രധാന കാര്യം. രാജ്യത്തെ 70 ശതമാനത്തോളം പൗരന്മാരോടുള്ള ആശയ വിനിമയം ഇതിലൂടെ സാധ്യമാകുന്നുണ്ട്. അദ്ദേഹത്തിന്റെ ഹിന്ദി എക്‌സ്‌പ്ലെയ്നറുകളെ പ്രാദേശിക ഭാഷയിലേക്ക് മാറ്റി ചര്‍ച്ച ചെയ്യുന്ന നിരവധി പ്രാദേശിക യൂട്യൂബര്‍മാരുമുണ്ട്. ധ്രുവിന്റെ വീഡിയോകള്‍ രാജ്യവ്യാപകമായി ശ്രദ്ധ നേടുന്നത് ഇതിന്റെ കൂടി പിന്‍ബലത്തിലാണ്.

ട്രാവല്‍ വ്‌ലോഗ് ചെയ്താണ് ധ്രുവ് യൂട്യൂബിലേക്ക് കടക്കുന്നത്. പിന്നീട് എക്‌പ്ലൈനറിലേക്കും ഫാക്ട് ചെക്കിങ്ങിലേക്കും കടന്നു. മോദി ആദ്യമായി അധികാരത്തില്‍ വന്ന വര്‍ഷം തന്നെയാണ് ആദ്യമായി രാഷ്ട്രീയ വിഷയത്തില്‍ വ്‌ലോഗ് ചെയ്യുന്നത്. BJP Exposed: Lies Behind The Bullshit എന്നായിരുന്നു വീഡിയോ ഹെഡ്. ബിജെപിയുടെ പ്രത്യേകിച്ച് മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനവും അതിന് വിപരീതമായി അദ്ദേഹം ചെയ്യുന്ന നടപടികളും ആയിരുന്നു വിഷയം. എന്നാല്‍ ധ്രുവിന്റെ വീഡിയോകള്‍ എന്നും ബിജെപിയെയും അവരുടെ സൈബര്‍ ഇടത്തെയും അസ്വസ്ഥപ്പെടുത്തിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com