നിയമസഭാ തിരഞ്ഞെടുപ്പ്: അരുണാചലില്‍ ബിജെപി മുന്നില്‍, സിക്കിമില്‍ എസ്‌കെഎം തുടര്‍ ഭരണത്തിലേക്ക്

രാവിലെ 6 മണിക്കാണ് ഇരുസംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ ആരംഭിച്ചത്
നിയമസഭാ തിരഞ്ഞെടുപ്പ്: അരുണാചലില്‍ ബിജെപി മുന്നില്‍, സിക്കിമില്‍ എസ്‌കെഎം തുടര്‍ ഭരണത്തിലേക്ക്

ന്യൂഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പ് നടന്ന അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ വേട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. അരുണാചലില്‍ ബിജെപി ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ് ആദ്യ ഫലസൂചനകള്‍. സിക്കിമില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ച തുടര്‍ഭരണത്തിലേക്കെന്ന സൂചനയാണ് ലഭിക്കുന്നത്.

രാവിലെ 6 മണിക്കാണ് ഇരുസംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ ആരംഭിച്ചത്. താരതമ്യേന ചെറിയ സംസ്ഥാനങ്ങളാണ് അരുണാചല്‍ പ്രദേശും, സിക്കിമും. വാശിയേറിയ നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പിനാണ് രണ്ട് സംസ്ഥാനങ്ങളും സാക്ഷ്യം വഹിച്ചത്. 60 നിയമസഭ മണ്ഡലങ്ങളാണ് അരുണാചല്‍ പ്രദേശില്‍ ഉള്ളത്.

സംസ്ഥാനം ഭരിക്കുന്ന ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. മുഖ്യമന്ത്രി പെമ ഖണ്ഡുവും ഉപമുഖ്യമന്ത്രി ചൗന മേയും അടക്കം പത്ത് പേര് എതിരില്ലാതെ ഇതിനോടകം തിരഞ്ഞെടുക്കപ്പെട്ടു എന്നത് ബിജെപി ആത്മവിശ്വാസം വര്‍ധിപ്പിച്ചു. തിരഞ്ഞെടുപ്പ് നടന്ന ബാക്കി 50 സീറ്റില്‍ മികച്ച മത്സരമാണ് കോണ്‍ഗ്രസ് കാഴ്ച വെച്ചത്.

32 മണ്ഡലങ്ങളുള്ള സിക്കിമില്‍ പ്രാദേശിക പാര്‍ട്ടികള്‍ തമ്മിലാണ് മത്സരം. നിലവില്‍ ഭരണം സിക്കിം ക്രാന്തികാരി മോര്‍ച്ചയുടെ കൈയ്യിലാണ്. ഇത് തിരിച്ചു പിടിക്കാനാണ് സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ ശ്രമം. വലിയ ശക്തികള്‍ അല്ലെങ്കിലും കോണ്‍ഗ്രസും ബിജെപിയും സിറ്റിസണ്‍ ആക്ഷന്‍ പാര്‍ട്ടിയും സംസ്ഥാനത്ത് മത്സരംഗത്തുണ്ട്.

മുഖ്യമന്ത്രി പ്രേം സിങ് തമാങിന്റെ നേതൃത്വത്തിലായിരുന്നു സിക്കിം ക്രാന്തികാരി മോര്‍ച്ചയുടെ ഭരണം നിലനിര്‍ത്താനുള്ള പോരാട്ടം. അഞ്ച് തവണ മുഖ്യമന്ത്രിയായിരുന്ന പവന്‍ കുമാര്‍ ചാംലിംഗിന്റെ നേതൃത്വത്തിലാണ് സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് സംസ്ഥാനം തിരിച്ച് പിടിക്കാന്‍ രംഗത്തുള്ളത്. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയയും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് സ്ഥാനാര്‍ത്ഥിയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com