'ഞാൻ രാജരാജേശ്വരി ദേവിയുടെ ഭക്തൻ'; വാക്കുകള്‍ വളച്ചൊടിച്ചതായി ഡി കെ ശിവകുമാർ

പൂജ നടന്ന സ്ഥലം പറയാൻ മാത്രമാണ് ക്ഷേത്രത്തെ ഉദ്ധരിച്ചതെന്നും ഡി കെ ശിവകുമാർ പറഞ്ഞു
'ഞാൻ രാജരാജേശ്വരി ദേവിയുടെ ഭക്തൻ'; വാക്കുകള്‍ വളച്ചൊടിച്ചതായി ഡി കെ ശിവകുമാർ

ബെംഗളൂരു: തന്റെ വാക്കുകള്‍ വളച്ചൊടിച്ചതായും രാജരാജേശ്വരി ദേവിയുടെ ഭക്തനാണ് താനെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. പൂജ നടന്നത് രാജരാജേശ്വര ക്ഷേത്രത്തിന്റെ 15 കിലോമീറ്റർ അകലെയുള്ള സ്വകാര്യ സ്ഥലത്താണ്. പൂജ നടന്ന സ്ഥലം പറയാൻ മാത്രമാണ് ക്ഷേത്രത്തെ ഉദ്ധരിച്ചതെന്നും ഡി കെ ശിവകുമാർ പറഞ്ഞു. കേരളത്തിൽ തനിക്കെതിരായി മൃഗബലി നടത്തിയെന്നായിരുന്നു ഡി കെ ശിവകുമാർ ആരോപിച്ചത്.

കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ തകർക്കാനുളള ശ്രമത്തിന്റെ ഭാ​ഗമായി ഇത്തരത്തിലുളള പ്രവർത്തികൾ നടക്കുന്നതെന്നും ശിവകുമാറിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കർണാടക സർക്കാരിനെതിരെ കേരളത്തിൽ ഗൂഢാലോചന നടക്കുന്നുണ്ട്. ആരാണ് യാഗം നടത്തിയത്, ആരൊക്കെയാണ് അതിൽ പങ്കെടുത്തത്, ആരാണ് ഇതിന് പിന്നിലെന്ന് തനിക്ക് അറിയാമെന്നും ശിവകുമാർ പറഞ്ഞിരുന്നു. ആരുടെയും പേര് നേരിട്ട് പറയാതെ രാഷ്ട്രീയ എതിരാളികളാണ് ഇത് ചെയ്തതെന്നും മൃഗബലിയും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ തൻ്റെ കൈത്തണ്ടയിൽ കെട്ടിയിരിക്കുന്ന ചരട് എടുത്ത് കാണിച്ച് തനിക്ക് നേരേയുളള ദുഷിച്ച കണ്ണുകളെ തടയാനാണ് താൻ ഇത് കെട്ടിയിരിക്കുന്നതും ശിവകുമാർ പറഞ്ഞു. തനിക്കും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കുമെതിരെയാണ് യാഗങ്ങൾ നടത്തുന്നത്. കേരളത്തിലെ രാജ രാജേശ്വര ക്ഷേത്രത്തിന് സമീപത്തെ ഒറ്റപ്പെട്ട സ്ഥലത്ത് ശത്രുക്കളെ ഇല്ലാതാക്കാൻ ശത്രു ഭൈരവിയാഗം(അഗ്നിബലി), പഞ്ചബലി എന്നീ കർമങ്ങളാണ് നടത്തിയത്. ആട്, 21 എരുമകൾ, മൂന്ന് കറുത്ത ആടുകൾ, അഞ്ച് പന്നികൾ എന്നിവ അഗ്നിയാഗത്തിനായി ഉപയോ​ഗിച്ചു. പൂജകൾക്കായി ശത്രുക്കൾ അഘോരികളെയാണ് സമീപിക്കുന്നത്. യാ​ഗങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെന്നും അതിൽ പങ്കെടുത്തവരിൽ നിന്ന് തനിക്ക് അതിനെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നുണ്ടെന്നും ശിവകുമാർ അവകാശപ്പെട്ടിരുന്നു.

തുടർന്ന് മാടായിക്കാവ് ക്ഷേത്രത്തിലെ പൂജാരികളുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തി. പ്ടാരന്മാർ എന്നറിയപ്പെടുന്ന വിഭാഗമാണ് മാടായിക്കാവിൽ പൂജ നടത്തുന്നത്. ഇവരുടെ വീടുകളിലാണ് പരിശോധന നടന്നത്. ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ കേരളത്തിൽ ദർശനം നടത്താറുള്ള പ്രധാന ക്ഷേത്രമാണ് മാടായിക്കാവ്. സ്പെഷ്യൽ ബ്രാഞ്ച് പൊലീസാണ് പരിശോധന നടത്തിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com