ദൈവം എന്നെ പ്രത്യേക നിയോഗത്തിനായി അയച്ചതാണ്, ചിലര് പ്രാന്തനെന്ന് വിളിച്ചേക്കാം, പക്ഷേ...; മോദി

'ചിലരെന്നെ പ്രാന്തനെന്ന് വിളിച്ചേക്കാം. പക്ഷേ, എനിക്ക് ബോധ്യമുണ്ട് പരമാത്മാവ് (ദൈവം) എന്നെ ഒരു ലക്ഷ്യത്തിനായി നിയോഗിച്ചിരിക്കുകയാണെന്ന്.'

dot image

ഡൽഹി: ഒരു പ്രത്യേക ലക്ഷ്യത്തിനായാണ് ദൈവം തന്നെ നിയോഗിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആ ദൗത്യം പൂർത്തിയാകുന്നതുവരെ താൻ പ്രവർത്തിക്കുമെന്നും അദ്ദേഹം എൻഡിടിവി അഭിമുഖത്തിൽ പറഞ്ഞു.

തന്നിൽ വിശ്വാസമുള്ളവർക്കു വേണ്ടി പ്രവർത്തിക്കുകയെന്നതാണ് തന്റെ കടമയെന്ന് മോദി പറഞ്ഞു. 'എനിക്ക് നേരെ വിഡ്ഢിത്തം നിറഞ്ഞ അധിക്ഷേപങ്ങൾ ചൊരിയുന്നവരെ നിങ്ങൾക്ക് കാണാനാകും. എന്നെക്കുറിച്ച് നല്ലതു പറയുന്നവരെയും കാണാൻ കഴിയും. എന്നിൽ വിശ്വാസമർപ്പിച്ചിരിക്കുന്നവരെ വേദനിപ്പിക്കുകയോ നിരാശപ്പെടുത്തുകയോ ചെയ്യാതിരിക്കുക എന്നതാണ് എന്റെ ദൗത്യം. ചിലരെന്നെ പ്രാന്തനെന്ന് വിളിച്ചേക്കാം. പക്ഷേ, എനിക്ക് ബോധ്യമുണ്ട് പരമാത്മാവ് (ദൈവം) എന്നെ ഒരു ലക്ഷ്യത്തിനായി നിയോഗിച്ചിരിക്കുകയാണെന്ന്. ആ ദൗത്യം പൂർത്തീകരിക്കുന്നതോടെ എന്റെ ജോലി അവസാനിക്കും.'- മോദി പറഞ്ഞു.

ഒരുപാട് ജോലികൾ ചെയ്യാൻ ദൈവം തന്നെ നയിക്കുന്നുണ്ട്. പക്ഷേ, വലിയ ദൗത്യം എന്തെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 'അദ്ദേഹത്തിന്റെ ഉദ്ദേശ്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നെ കാര്യങ്ങൾ ചെയ്യാൻ സഹായിക്കുന്നുണ്ട്. അടുത്തത് എന്തെന്ന് എനിക്ക് നേരിട്ട് വിളിച്ചു ചോദിക്കാനും കഴിയില്ലല്ലോ.'- അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷത്തെ താൻ വിലകുറച്ചു കാണുന്നില്ലെന്നും മോദി പറഞ്ഞു. വാക്കുകളാൽ നിരന്തരം തനിക്കെതിരെ ആക്രമണം നടത്തിയിട്ടും അവരെ എന്തുകൊണ്ട് ശത്രുക്കളായി കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ മുന്നോട്ടുനയിക്കാൻ പ്രതിപക്ഷനേതാക്കൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും മോദി പറഞ്ഞു.

'ഞാനവരെ വെല്ലുവിളിക്കില്ല. അവരെ വിലകുറച്ചുകാണുന്നുമില്ല. 60-70 വർഷം സർക്കാർ രൂപീകരിച്ചത് അവരാണ്. അവർ ചെയ്തതിൽ നിന്ന് നല്ല കാര്യങ്ങൾ എനിക്ക് പഠിക്കണമെന്നുണ്ട്. പഴയ മനസ്ഥിതിയാണ് ഉപേക്ഷിക്കപ്പെടേണ്ടത്. 21ാം നൂറ്റാണ്ടിൽ ഇന്ത്യയുടെ ഭാവി കെട്ടിപ്പടുക്കാൻ 18ാം നൂറ്റാണ്ടിൽ ഉണ്ടാക്കിയ നിയമങ്ങളും രീതികളും എനിക്ക് പിന്തുടരാനാവില്ല. പരിഷ്കരണം, പ്രകടനം, പരിവർത്തനം എന്നിവയിലൂടെ മാറ്റം കൊണ്ടുവരാനാണ് ഞാനാഗ്രഹിക്കുന്നത്.'- മോദി വ്യക്തമാക്കി.

ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ പാർട്ടി മൂന്നാം വട്ടവും അധികാരത്തിലെത്തുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട പോളിംഗ് ഇന്ന് നടക്കുകയാണ്. ജൂൺ നാലിനാണ് വോട്ടെണ്ണൽ. രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി നടക്കുന്ന ആറാംഘട്ട വോട്ടെടുപ്പിൽ 58 മണ്ഡലങ്ങളിലാണ് പോളിംഗ്. 58 മണ്ഡലങ്ങളിലായി 889 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ഉത്തരേന്ത്യയിലെ കനത്ത ചൂട് പോളിംഗ് ശതമാനത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് രാഷ്ട്രീയപാർട്ടികൾ. ആറാം ഘട്ട വോട്ടെടുപ്പിൽ 11.13 കോടി വോട്ടർമാരാണ് വിധി നിർണ്ണയിക്കുന്നത്. 5.84 കോടി പുരുഷവോട്ടർമാരും 5.29 കോടി സ്ത്രീ വോട്ടർമാരുമാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുക. ജെഎൻയു മുൻ യൂണിയൻ പ്രസിഡന്റ് കനയ്യകുമാർ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഇന്ന് ജനവിധി തേടുന്നുണ്ട്. മുൻ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, മുൻ കേന്ദ്രമന്ത്രി മനേക ഗാന്ധി, മനോജ് തിവാരി, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി തുടങ്ങിയവരും ഇന്ന് ജനവിധി തേടുന്ന പ്രമുഖരിൽ ഉൾപ്പെടുന്നു.

LIVE BLOG: ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ആറാം ഘട്ട വോട്ടെടുപ്പ് തുടങ്ങി, ഡൽഹി ഇന്ന് വിധിയെഴുതുന്നു
dot image
To advertise here,contact us
dot image