ന്യൂഡല്ഹി: കോണ്ഗ്രസ് നേതാവും സഹോദരനുമായ രാഹുല് ഗാന്ധിയെ വിവാഹിതനായും അച്ഛനായും സന്തോഷവാനായി കാണാന് ആഗ്രഹമുണ്ടെന്ന് പ്രിയങ്ക ഗാന്ധി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കുടുംബ കാര്യങ്ങൾ പ്രിയങ്ക വെളിപ്പെടുത്തിയത്. രാഹുൽ പ്രധാനമന്ത്രിയായി അധികാരത്തിൽ വന്നാൽ സന്തോഷവാനാവുമോ എന്ന ചോദ്യത്തിന് പ്രധാനമന്ത്രി ആരാണെന്ന് തീരുമാനിക്കേണ്ടത് ഇൻഡ്യ സഖ്യമാണ് എന്നായിരുന്നു മറുപടി. റായ്ബറേലിയിലും അമേഠിയിലുമാണ് നിലവിൽ പ്രിയങ്ക ക്യാമ്പ് ചെയ്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുന്നത്.
'ഒരു സഹോദരിയെന്ന നിലയില് എന്റെ സഹോദരന് സന്തോഷത്തോടെ ഇരിക്കാനാണ് ഞാന് ഇഷ്ടപ്പെടുന്നത്. വിവാഹിതനായും അദ്ദേഹത്തിന് കുട്ടികളുണ്ടായി കാണാനും ആഗ്രഹിക്കുന്നു' പ്രിയങ്ക പറഞ്ഞു. 'ഞങ്ങള് രാജ്യത്തൊട്ടാകെ പ്രചാരണത്തിലാണ്. ഞാനിവിടെ 15 ദിവസമായി ഉണ്ട്. അമേഠിയിലും റായ്ബറേലിയിലും ഞങ്ങള് കഠിനാധ്വാനം ചെയ്യുന്നുണ്ട്. മണ്ഡലത്തിലെ ജനങ്ങളുമായി ഞങ്ങള്ക്ക് കുടുംബബന്ധമുണ്ട്.' പ്രിയങ്ക പ്രതീക്ഷ പങ്ക് വെച്ചു.
യുപിയില് റായ്ബറേലിയിലും അമേഠിയിലും കോണ്ഗ്രസിന് അഭിമാനപോരാട്ടമാണ്. ഏതെങ്കിലും മണ്ഡലങ്ങളില് പ്രിയങ്ക സ്ഥാനാര്ഥിയായി വരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും രാഹുല് ഗാന്ധിയെ റായ്ബറേലിയിലും കിഷോരി ലാല് ശര്മയെ അമേഠിയിലും കോണ്ഗ്രസ് സ്ഥാനാര്ഥികളാക്കി. അമേഠിയില് നിന്ന് തുടര്ച്ചയായി മൂന്ന് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ട രാഹുല് ഗാന്ധി കഴിഞ്ഞ തവണ ബിജെപിയിലെ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടിരുന്നു. ഇത്തവണ മണ്ഡലത്തില് കളത്തിലിറക്കിയ കിഷോരി ശര്മ്മ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്ഥന് കൂടിയാണ്. തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടമായ മേയ് 20 നാണ് അമേഠിയിലേയും റായ്ബറേലിയിലേയും വോട്ടെടുപ്പ്.