മുംബൈ: 34,000 കോടി രൂപയുടെ ഡിഎച്ച്എഫ്എൽ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് ഡയറക്ടർ ധീരജ് വധവാൻ അറസ്റ്റിൽ. മുംബൈയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ധീരജിനെ സിബിഐ അറസ്റ്റ് ചെയ്തത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് വായ്പാ തട്ടിപ്പാണിത്. 17 ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നാണ് പണം തട്ടിയത്. ദില്ലിയിലെ പ്രത്യേക കോടതി വധവാനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഈ കേസുമായി ബന്ധപ്പെട്ട ആദ്യ കുറ്റപത്രം 2022-ൽ സിബിഐ കോടതിയിൽ സമർപ്പിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് നേരത്തെ, ഡിഎച്ച്എഫ്എല്ലിന്റെ ഡയറക്ടർമാരും പ്രമോട്ടർമാരും ആയ ധീരജ് വധവാന്റെയും കപിൽ വധവാന്റെയും ബാങ്ക് അക്കൗണ്ടുകൾ, ഓഹരികൾ, മ്യൂച്ചൽ ഫണ്ട് ഹോൾഡിങ്ങുകൾ എന്നിവ പിടിച്ചെടുക്കാൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ നിർദ്ദേശം നൽകിയിരുന്നു. യെസ് ബാങ്ക് അഴിമതിക്കേസിലും ധീരജ് പ്രതിയാണ്.