ന്യൂഡല്ഹി: വടക്കുകിഴക്കൻ ഡൽഹിയിലെ കാരവാള് നഗറില് നിന്ന് വ്യാജ മസാലകള് പിടികൂടി. ഏകദേശം 15-ടണ് മായം ചേര്ത്ത മസാലകളാണ് ഡല്ഹി പൊലീസ് പിടികൂടിയത്. മായം കലർന്ന സുഗന്ധവ്യഞ്ജനങ്ങൾ ഉൽപ്പാദിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്നതായി പൊലീസിന് സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില് രണ്ട് ഫാക്ടറികള് റെയ്ഡ് ചെയ്തിരുന്നു. തുടർന്നാണ് മായം ചേര്ത്ത മസാലകള് പിടിച്ചെടുത്തത്.
സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ദിലീപ് സിങ്(46), സര്ഫരാജ്(32), ഖുര്സീദ് മാലിക്(42) എന്നിവരാണ് അറസ്റ്റിലായത്. ഇവര് മായം കലര്ന്ന മസാലകള് ചെറുകിട വിപണയിലേക്ക് വിതരണം ചെയ്യുകയും യഥാര്ഥ ഉത്പന്നത്തിന്റെ അതേ വിലയില് വില്ക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. ദിലീപ് സിങ്ങാണ് ഈ നിര്മാണ യൂണിറ്റിന്റെ ഉടമ. ഖുര്സീദ് മാലിക്കാണ് ഉത്പന്നങ്ങള് വിതരണം ചെയ്യുന്നയാള്.
വ്യാജ ഉത്പന്നങ്ങളുണ്ടാക്കാനായി ഉപയോഗിച്ചിരുന്ന ചീഞ്ഞ ഇലകള്, അരി, മരപ്പൊടി, ആസിഡുകള്, എണ്ണകള് എന്നിവ പിടിച്ചെടുത്തിട്ടുണ്ടെന്ന് ക്രൈം ബ്രാഞ്ച് ഡിസിപി രാകേഷ് പവേരിയ അറിയിച്ചു. വിവിധ തരം ബ്രാന്ഡുകളുടെ പേരിലാണ് ഈ മസാലകള് വിറ്റിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അറസ്റ്റിലായവരെ റിമാന്ഡ് ചെയ്ത് ജുഡീഷ്യല് കസ്റ്റഡിയില് വിട്ടു.