ന്യൂഡൽഹി: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തെ ചൊല്ലി ബിജെപി-കോൺഗ്രസ് വാക് പോര്. മുൻ പഞ്ചാബ് മുഖ്യമന്ത്രിയും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ ചരൺജിത്ത് ചന്നി പൂഞ്ച് സംഭവം ബിജെപിയുടെ അജണ്ടയുടെ ഭാഗമാണെന്ന് നേരത്തെ ആരോപിച്ചിരുന്നു. പൂഞ്ചിൽ സൈനികർക്ക് നേരെ നടന്ന ആക്രമണം തിരഞ്ഞെടുപ്പിന് മുമ്പുള്ള ബിജെപിയുടെ സ്റ്റണ്ടെന്ന് ആരോപിച്ച ചരൺജിത്ത് ചന്നി, ഇത് ത്രീവവാദി ആക്രമണമല്ലെന്നും തിരഞ്ഞെടുപ്പ് ലാഭത്തിന് വേണ്ടി ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുകയാണ് ബിജെപി ചെയ്യുന്നതും വാദിച്ചു. 2019 ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നടന്ന പുൽവാമ ഭീകരാക്രമണത്തെ ചൂണ്ടി കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
എന്നാൽ അധികം വൈകാതെ ചരൺജിത്തിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ രംഗത്തെത്തി. ഇത്തരം വിലകുറഞ്ഞ പ്രസ്താവനകൾ അവരുടെ മാനസികാവസ്ഥയാണ് പ്രതിഫലിപ്പിക്കുന്നത് എന്നായിരുന്നു ബിജെപി നേതാവിന്റെ മറുപടി. ഈ കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു പൂഞ്ചിൽ വ്യോമസേനയുടെ വാഹനവ്യൂഹത്തിനുനേരേ ആക്രമണം നടക്കുന്നത്. ആക്രമണത്തിൽ ഒരു ഇന്ത്യൻ സൈനികൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ നാല് സൈനികരിൽ ഒരാളുടെ നില ഗുരുതരമാണെന്നും ബാക്കിയുള്ള മൂന്ന് പേർ സ്ഥിരതയുള്ളവരാണെന്നും അധികൃതർ അറിയിച്ചു. അതേസമയം, ആക്രമണത്തിൽ ഉൾപ്പെട്ട ഭീകരരെ കണ്ടെത്താനുള്ള കോർഡൻ ഓപ്പറേഷൻ നടന്നുകൊണ്ടിരിക്കുകയാണ്. സൈന്യത്തിൻ്റെയും ജമ്മു കശ്മീർ പോലീസിൻ്റെയും സംയുക്ത സേനയാണ് ഓപ്പറേഷൻ നടത്തുന്നത്.