മോദി പുടിനെന്ന് പവാര്‍; പുടിനില്‍ നിന്നും പത്മവിഭൂഷന്‍ ഏറ്റുവാങ്ങിയിരുന്നുവെന്ന് മോദി

തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിലായിരുന്നു മോദിയെ പുടിനുമായി താരമ്യപ്പെടുത്തി പവാറിന്റെ വിമര്‍ശനം
മോദി പുടിനെന്ന് പവാര്‍; പുടിനില്‍ നിന്നും പത്മവിഭൂഷന്‍ ഏറ്റുവാങ്ങിയിരുന്നുവെന്ന് മോദി

ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി താരമ്യപ്പെടുത്തി തന്നെ വിമര്‍ശിച്ച എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ അമരാവതി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിലായിരുന്നു മോദിയെ പുടിനുമായി താരമ്യപ്പെടുത്തി ശരദ് പവാറിന്റെ വിമര്‍ശനം. പുടിന്റെ പുതിയ പതിപ്പ് ഇന്ത്യയില്‍ ഉടലെടുക്കുമോ എന്ന് ഭയമാകുന്നെന്നും പുടിനെ അനുകരിച്ച് ഭീതി സൃഷ്ടിക്കാനാണ് മോദി ശ്രമിക്കുന്നതെന്നും പവാര്‍ പറഞ്ഞിരുന്നു. എന്നാല്‍, പുടിന്‍ എന്ന് വിളിക്കുന്ന ഒരാളുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍നിന്ന് പത്മവിഭൂഷന്‍ ഏറ്റുവാങ്ങിയതില്‍ പവാര്‍ അഭിമാനിക്കുന്നുവെന്നും ഇതാണ് ഏറ്റവും വലിയ വൈരുധ്യമെന്നുമായിരുന്നു മോദിയുടെ മറുപടി.

ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോദിയുടെ പരാമര്‍ശം. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് 2017ല്‍ ശരദ് പവാറിന് പത്മവിഭൂഷന്‍ നല്‍കി ആദരിച്ചതിനെ ഓര്‍മിപ്പിച്ചായിരുന്നു മോദിയുടെ പരിഹാസം. എന്നാല്‍, വിമര്‍ശനത്തിനിടയിലും മുതിര്‍ന്ന നേതാവായ പവാറിനെ താന്‍ ബഹുമാനിക്കുന്നതായും മോദി പറഞ്ഞു. ദീര്‍ഘനാളായി പൊതുരംഗത്ത് ഉള്ളവര്‍ നമ്മളെ അനുകൂലിച്ചോ ഇല്ലയോ എന്നതല്ല വിഷയം. ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നുവെന്നും മോദി പ്രതികരിച്ചു. ഭരണഘടന മാറ്റുമെന്ന് ബി.ജെ.പി. പലയാവര്‍ത്തി പൊതുയിടങ്ങളില്‍ ആഹ്വാനം ചെയ്ത് കഴിഞ്ഞതായി പ്രചരണ പരിപാടിയില്‍ പവാര്‍ കുറ്റപ്പെടുത്തിയിരുന്നു.

ഇന്ത്യയില്‍ ഏകാധിപത്യം ഉടലെടുക്കാന്‍ ജനങ്ങള്‍ അനുവദിക്കരുത്. ഏകാധിപത്യ ഭരണത്തിന് പേരുകേട്ട റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റേതിനു സമാനമായ രീതിയാണ്. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന് ശേഷം വന്ന ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, നരസിംഹ റാവു, മന്‍മോഹന്‍ സിങ് തുടങ്ങി എല്ലാ പ്രധാന മന്ത്രിമാരുടെയും പ്രവര്‍ത്തന മികവിന് താന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവരെല്ലാവരും ഇന്ത്യയുടെ പുരോഗതിക്കുവേണ്ടിയാണ് ശ്രമിച്ചുകൊണ്ടിരുന്നത്. എന്നാല്‍, നിലവിലെ പ്രധാനമന്ത്രി കുറ്റപ്പെടുത്താന്‍ മാത്രം അറിയുന്നയാളെന്നുമായിരുന്നു പവാറിന്റെ പരാമര്‍ശം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com