ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നൽകി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മദ്യനയ കേസിൽ അറസ്റ്റിലിരിക്കെയാണ് കെജ്രിവാളിന്റെ വാഗ്ദാനങ്ങൾ എന്നത് ശ്രദ്ധേയമാണ്. പ്രധാനമായും ആറ് വാഗ്ദാനങ്ങളാണ് കെജ്രിവാൾ മുന്നോട്ടുവെച്ചിരിക്കുന്നത്. ഡൽഹിക്ക് സമ്പൂർണ്ണ സംസ്ഥാന പദവിയും രാജ്യത്തെ എല്ലാവർക്കും സൗജന്യ ആരോഗ്യ പരിരക്ഷയും പ്രധാന ലക്ഷ്യങ്ങളിൽ ചിലതാണ്. ഡൽഹി രാംലീല മൈതാനിയിൽ നടന്ന ലോക്തന്ത്ര ബച്ചാവോ പ്രതിപക്ഷ റാലിയിൽ ഭാര്യ സുനിത കെജ്രിവാളാണ് കെജ്രിവാളിൻ്റെ സന്ദേശം അറിയിച്ചിരിക്കുന്നത്.
കെജ്രിവാൾ നൽകിയ ആറ് പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ
രാജ്യത്തുടനീളം 24 മണിക്കൂറും വൈദ്യുതി
രാജ്യത്തെ പാവപ്പെട്ടവർക്ക് സൗജന്യ വൈദ്യുതി
എല്ലാ ഗ്രാമങ്ങളിലും പരിസരങ്ങളിലും സർക്കാർ സ്കൂളുകൾ നിർമ്മിക്കുക
എല്ലാ ഗ്രാമങ്ങളിലും പരിസരങ്ങളിലും മൊഹല്ല ക്ലിനിക്കുകൾ സ്ഥാപിക്കുക
സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടിൽ കർഷകർക്ക് വിളകൾക്ക് ന്യായവില ഉറപ്പാക്കുക
ഡൽഹിക്ക് സമ്പൂർണ സംസ്ഥാന പദവി നൽകുന്നു.
ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ഇഡി കസ്റ്റഡിയിലുള്ള കെജ്രിവാൾ റാലിയിൽ വായിക്കാൻ നൽകിയ കത്തിലാണ് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുള്ളത്. ഇൻഡ്യ എന്ന ബാനറിന് കീഴിൽ ഇന്ത്യയുടെ ഭരണഘടനയും ജനാധിപത്യ ധാർമ്മികതയും സംരക്ഷിക്കാനുള്ള അവസാന അവസരമാണ് 'ലോക്തന്ത്ര ബച്ചാവോ' റാലിയെന്ന് മുതിർന്ന എഎപി നേതാവും ഡൽഹി മന്ത്രിയുമായ ഗോപാൽ റായ് വിശേഷിപ്പിച്ചു. റാലി ഏതെങ്കിലും വ്യക്തിയെ ലക്ഷ്യം വച്ചുള്ളതല്ലെന്നും ഭരണഘടനയുടെയും ജനാധിപത്യത്തിൻ്റെയും പവിത്രത സംരക്ഷിക്കാനുള്ള സംഘടിത ശ്രമമാണെന്നും കോൺഗ്രസ് വ്യക്തമാക്കി.