ഝാര്‍ഖണ്ഡിൽ റോഡ് ട്രിപ്പിന് എത്തിയ വിദേശ ദമ്പതികൾ ആക്രമിക്കപ്പെടുകയും കൂട്ടബലാത്സംഗം ചെയ്യപ്പെടുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടൻ ദുല്‍ഖര്‍ സല്‍മാന്‍. കോട്ടയത്ത് തന്റെ ബന്ധുക്കൾ ഒരുക്കിയ വിരുന്നില്‍ ഇവര്‍ പങ്കെടുത്തിരുന്നുവെന്നും ഈ വാർത്ത തന്നെ വല്ലാതെ വിഷമിപ്പിക്കുന്നുവെന്നും നടൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
'ഈ വാർത്ത കേട്ട് ഞാൻ തകർന്നുപോയി, ഈ അടുത്ത് ഇരുവരും കോട്ടയത്ത് എന്റെ ബന്ധുക്കളുടെ വീട്ടിൽ വിരുന്നിന് ഉണ്ടായിരുന്നു. ആർക്കും ഇങ്ങനെയൊരു അവസ്ഥ ഒരിടത്തും ഉണ്ടാവരുത്', ദുൽഖർ കുറിച്ചു. കൂടാതെ അക്രമത്തിന് ശേഷം ദമ്പതികൾ ഇൻസ്റ്റാഗ്രാമിൽ ലൈവിൽ വരുകയും എന്താണ് സംഭവിച്ചതെന്ന് പറയുകയും ചെയ്‌തു. 'ഒരാള്‍ക്കും സംഭവിക്കരുതെന്ന് ഞങ്ങള്‍ കരുതുന്ന ഒന്ന് ഞങ്ങള്‍ക്ക് സംഭവിച്ചു. ഏഴ് പുരുഷന്മാര്‍ ചേര്‍ന്ന് എന്നെ റേപ്പ് ചെയ്തു. ഞങ്ങളെ മര്‍ദിക്കുകയും മോഷ്ടിക്കുകയും ചെയ്തു. അധികം വസ്തുക്കള്‍ മോഷ്ടിച്ചില്ല. കാരണം അവര്‍ക്ക് എന്നെ റേപ്പ് ചെയ്യുകയാണ് വേണ്ടിയിരുന്നത്. ഞങ്ങളിപ്പോള്‍ പൊലീസിനൊപ്പം ആശുപത്രിയിലാണ് ഉള്ളത്', ലൈവ് വീഡിയോയില്‍ തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് സ്ത്രീ പറഞ്ഞു.
റാഞ്ചിയില്‍ നിന്ന് 400 കി.മീ അകലെ ഡുംക ജില്ലയില്‍ വച്ച് വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. ബൈക്കിൽ ലോകസഞ്ചാരത്തിന്റെ ഭാഗമായിട്ടാണ് ഇവർ ഇന്ത്യയിലെത്തിയത്. നേപ്പാളിലേക്കുള്ള യാത്രയുടെ ഭാഗമായി ഝാര്‍ഖണ്ഡിലെത്തിയ ഇവര്‍ ഡുംകയില്‍ രാത്രി തങ്ങാനായി ഒരു ടെന്‍റ് ഒരുക്കിയിരുന്നു. അവിടെവച്ചാണ് ആക്രമണം നടന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരെയും തിരിച്ചറിഞ്ഞതായും മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായും ഡുംക എസ്‍പി പീതാംബര്‍ സിംഗ് ഖേര്‍വാള്‍ മാധ്യമങ്ങളെ അറിയിച്ചു.